ലണ്ടൻ: യുകെയിലേക്കുള്ള കുടിയേറ്റം ഇനി പഴയപോലെ എളുപ്പമല്ല. 2026 ജനുവരി 8 മുതൽ പ്രാബല്യത്തിൽ വരുന്ന ‘പ്ലാൻ ഫോർ ചേഞ്ച്’ എന്ന പുതിയ കുടിയേറ്റനിയമം, വിദേശ വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും കടുത്ത നിയന്ത്രണങ്ങൾക്കുള്ളിൽ ആക്കും.
ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ കൂടി കടുപ്പിച്ചിരിക്കുകയാണ്. ഇനി അപേക്ഷകർക്ക് എ-ലെവലിന് തുല്യമായ ഇംഗ്ലീഷ് നിലവാരം തെളിയിക്കണം. ഹോം ഓഫീസിന്റെ അംഗീകൃത പരീക്ഷ പാസാകുന്നതും നിർബന്ധമാക്കി. അതിനൊപ്പം, വിദ്യാർത്ഥി വീസയ്ക്കുള്ള സാമ്പത്തിക മാനദണ്ഡങ്ങളും ഉയർത്തി. യുകെയിൽ പഠിക്കാൻ വരാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് അക്കൗണ്ടിൽ മതിയായ തുക ഉണ്ടെന്ന് തെളിയിക്കേണ്ടത് ഇപ്പോൾ അനിവാര്യമായിരിക്കും.
തൊഴിലുടമകൾ നൽകുന്ന ഇമിഗ്രേഷൻ സ്‌കിൽസ് ചാർജ് 32 ശതമാനം വർധിപ്പിച്ചു. വർധിച്ച തുക പ്രാദേശിക തൊഴിലാളികളുടെ പരിശീലനത്തിനായി വിനിയോഗിക്കുമെന്നാണ് സർക്കാർ നിലപാട്.വിദേശ തൊഴിൽ ആശ്രയത്വം കുറച്ച് ബ്രിട്ടീഷ് തൊഴിൽ വിപണിയെ ശക്തിപ്പെടുത്തുക എന്നാണ് ലക്ഷ്യം.
അതേസമയം, ലോകോത്തര പ്രതിഭകളെ ആകർഷിക്കുന്നതിനായി ഹൈ പോട്ടൻഷ്യൽ ഇൻഡിവിജ്വൽ വീസയും ഇന്നൊവേറ്റർ ഫൗണ്ടർ റൂട്ടും വിപുലീകരിച്ചു. മികച്ച സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവർക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പ് സ്ഥാപകർക്കും കൂടുതൽ അവസരങ്ങൾ തുറന്നുകൊടുക്കുകയാണ് യുകെ സർക്കാർ.
മറുവശത്ത്, ബോട്‌സ്വാന പൗരന്മാർക്ക് ഹ്രസ്വ സന്ദർശനത്തിനും വീസ നിർബന്ധമാക്കി. കുടിയേറ്റ നിയമലംഘനങ്ങൾ വർധിച്ചതാണ് ഇതിന് പിന്നിലെ കാരണം. ഈ കടുത്ത നടപടികൾ വഴി വിദേശ തൊഴിൽക്കാരുടെ എണ്ണം വാർഷികമായി ഒരു ലക്ഷമായി ചുരുക്കാനാണ് സർക്കാരിന്റെ നീക്കം.






