ബ്രിട്ടനിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്കുള്ള ഇമിഗ്രേഷൻ നിയമങ്ങൾ കർഷമാക്കാനൊരുങ്ങി യു.കെ ഭരണകൂടം. പുതിയ ഇമിഗ്രേഷൻ നിയമങ്ങളിൽ ഇംഗ്ലീഷ് ഭാഷ പ്രധാന മാനദണ്ഡമായി പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അവതരിപ്പിച്ച കരട് നിയമത്തിൽ പറയുന്നു. പുതിയ നിയമം അനുസരിച്ച് സ്ഥിരതാമസത്തിന് സ്ഫുടമായ ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധമാക്കും. ഈ നിലവാരം പാലിക്കാത്തവർക്ക് സ്ഥിരതാമത്തിനായുള്ള കാത്തിരിപ്പ് 10 വർഷം വരെ നീണ്ടുപോയേക്കാം. അതായത് തെറ്റില്ലാതെയും അധികം സമയമെടുക്കാതെയും ഇംഗ്ലീഷ് ഭാഷ പറയാൻ കഴിയുക എന്നതായിരിക്കും ഇനിയുള്ള ഒരു മാനദണ്ഡം.
നിലവിലെ നിയമങ്ങളിൽ കുടിയേറ്റക്കാർക്ക് ഇംഗ്ലീഷിൽ അടിസ്ഥാനപരമായ അറിവ് തെളിയിച്ചാൽ മതിയായിരുന്നു. എന്നാൽ ബ്രിട്ടീഷ് സമൂഹത്തിൽ ഇഴുകിച്ചേരുന്നതിന് ഉയർന്ന തരത്തിലുള്ള ഭാഷാ പരിജ്ഞാനം അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വേജിന് തുല്യമായ നിലവാരത്തിലേക്ക് ഉയർത്തും. ഈ നിർദേശങ്ങൾ എല്ലാം അടങ്ങിയ നിയമം അടുത്തയാഴ്ച സർക്കാർ അവതരിപ്പിക്കും.
ഇതോടുകൂടി യുകെ യിൽ സ്ഥിര താമസത്തിനെത്തിയിരിക്കുന്ന ആയിര കണക്കിന് വിദ്യാർത്ഥികളെയാണ് പുതിയ നിയമം ബാധിക്കുന്നത്. 2023ൽ മാത്രം രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാരാണ് ജോലിയും പഠനവും മറ്റുമായി യുകെയിൽ എത്തിയത്. കുടിയേറ്റം കാര്യമായി കുറഞ്ഞ വർഷത്തിൽ കൂടിയായിരുന്നു ഇന്ത്യക്കാർ ഇത്രയും മുന്നിട്ടുനിന്നത്.






