ന്യൂയോർക്ക്: ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും നടത്തിയ സൈനികാക്രമണങ്ങളിൽ അമേരിക്ക യുദ്ധക്കുറ്റം ചെയ്തതായി വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര വസ്തുതാന്വേഷണ മിഷന്റെ കണ്ടെത്തൽ. ഇറാനിലെ മിനാബിലെ പ്രൈമറി സ്കൂളിലും ലമേർഡിലെ കായിക സമുച്ചയത്തിലും ഫെബ്രുവരിയിൽ നടന്ന മിസൈൽ ആക്രമണങ്ങൾ വിവേചനരഹിതമായ ആക്രമണങ്ങളായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെടുകയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഏകദേശം 120 കുട്ടികളടക്കം 150ലധികം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ലമേർഡിലെ ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം അമേരിക്ക നേരത്തെ നിഷേധിച്ചിരുന്നു. മിനാബിൽ സംഭവിച്ചതിനെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് വിശ്വാസ്യതയില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
ജനുവരിയിൽ നടന്ന സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനിടെ ഇറാനിയൻ അധികാരികൾ മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളും നടത്തിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇറാനിലെ 31 പ്രവിശ്യകളിലും ഗുരുതരമായ കൊലപാതകങ്ങൾ നടന്നതായാണ് കണ്ടെത്തൽ. റിപ്പോർട്ടിനോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബംഗ്ലാദേശി നിയമവിദഗ്ധ സാറ ഹൊസൈന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘത്തിൽ സ്വതന്ത്ര വിദഗ്ധരും അംഗങ്ങളാണ്. യു.എൻ മനുഷ്യാവകാശ സമിതിക്ക് കീഴിലാണ് സംഘം പ്രവർത്തിക്കുന്നത്. 47 അംഗരാജ്യങ്ങളുള്ള മനുഷ്യാവകാശ സമിതിക്ക് മുമ്പാകെ വിദഗ്ധർ തിങ്കളാഴ്ച കണ്ടെത്തലുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിപ്പോർട്ടിനെതിരെ വൈറ്റ് ഹൗസ് രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. പതിറ്റാണ്ടുകളായി ഗൗരവമില്ലാത്ത അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നതല്ലാതെ മനുഷ്യാവകാശത്തിനായി മനുഷ്യാവകാശ സമിതി ഒന്നും ചെയ്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പ്രസ്താവനയിൽ പറഞ്ഞു.
ഈ സംഘർഷത്തിൽ യുദ്ധക്കുറ്റങ്ങൾ ചെയ്ത ഒരേയൊരു വിഭാഗം ഇറാൻ ഭരണകൂടമാണെന്നും ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തിയെന്നും വിദേശത്തുള്ള അമേരിക്കക്കാരെ കൊന്നെന്നും ഹോർമുസ് കടലിടുക്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയെന്നും അയൽരാജ്യങ്ങൾക്കെതിരെ ആക്രമണങ്ങൾ നടത്തിയെന്നും വൈറ്റ് ഹൗസ് വക്താവ് ആരോപിച്ചു.


