അഹമ്മദാബാദ്: ഗുജറാത്തിലെ ഉന ദളിത് പീഡനക്കേസിൽ അഞ്ച് പേരെ കുറ്റക്കാരായി കണ്ടെത്തി കോടതി. ഇതിൽ പോലീസുദ്യോഗസ്ഥരും ഉൾപ്പെടെ 35 പേർ കുറ്റവിമുക്തരായി. കുറ്റക്കാരുടെ ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.വെരാവൽ അഡീഷണൽ സെഷൻസ് ജഡ്ജി ജിഗ്നേഷ് പാണ്ഡ്യയാണ് വിധിപറഞ്ഞത്.
2016 ജൂലായ് 11 ഗിർ സോമനാഥ് ജില്ലയിലെ ഉനയിൽ മോട്ടാ സമധ്യാല ഗ്രാമത്തിലാണ് സംഭവം നടന്നത്.
ചത്തപശുവിന്റെ തോലുരിക്കുകയായിരുന്ന ദളിതരെ ഗോരക്ഷാപ്രവർത്തകർ ആക്രമിച്ചത്. ഇവരെ വാഹനത്തിലേക്ക് കൊണ്ടുപോയി പട്ടണത്തിലെത്തിച്ച് വിവസ്ത്രരാക്കി കെട്ടിയിട്ട് പരസ്യമായി മർദിക്കുകയും, ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. പശുവിനെ കൊന്നെന്ന് ആരോപിച്ച് ഇവരെ പൊലീസിന് കൈമാറിയതുമാണ് സംഭവത്തിന്റെ മറ്റൊരു വിവാദം.
സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം 42 പേരെ അറസ്റ്റു ചെയ്തു. ഇവരിൽ ഒരു എസ്.ഐ. അടക്കം രണ്ടുപേർ വിചാരണാകാലയളവിൽ മരിച്ചിരുന്നു. ഇവരിൽ രമേഷ് ജാദവ്, രാകേഷ് ജോഷി, നാഗ്ജിഭായ് വാണിയ, പ്രമോദ് ഗിരി ഗോസ്വാമി, ബലവന്ത് ഗിരി ഗോസ്വാമി എന്നിവരെ കുറ്റക്കാരനായി കണ്ടെത്തി. മരണമടഞ്ഞ എസ്.ഐ. നിർമൽസിങ് ജാലയടക്കം നാല് പോലീസുദ്യോഗസ്ഥരും കുറ്റവിമുക്തരായി.
പട്ടികജാതിക്കാർക്കുനേരേയുള്ള അക്രമങ്ങൾ തടയുന്ന വകുപ്പുൾപ്പെടെയുള്ളവ പ്രകാരമാണ് അഞ്ചുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മറ്റുള്ളവർക്ക് കൃത്യത്തിലുള്ള പങ്ക് വ്യക്തമായി തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി പറഞ്ഞു.






