കൊച്ചി: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) മുൻ പ്രസിഡന്റ് ജാസ്മിൻ ഷായ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. സംഘടനയുടെ ഫണ്ട് വകമാറ്റിയെന്ന കണ്ടെത്തലിന് പിന്നാലെ വിദേശത്തുനിന്ന് ഹവാലപ്പണം കടത്തിയെന്ന പരാതിയിലും കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങിയതോടെ നഴ്സുമാർക്കിടയിൽ കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും പുകയുകയാണ്.
നേരത്തെ യുഎൻഎ ഫണ്ട് തട്ടിപ്പുകേസിൽ ജാസ്മിൻ ഷാ, ഭാര്യ ഷബ്ന, മുൻ ഭാരവാഹികളായ ബിബിൻ എൻ. പോൾ, ഷോബി ജോസഫ് എന്നിവരുടെ 1.44 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലെ ഭൂമി, ഫ്ലാറ്റുകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്. നഴ്സുമാർ വരിസംഖ്യയായി നൽകിയ പണം നേതാക്കൾ സ്വന്തം ആവശ്യങ്ങൾക്കും ആഡംബര വസ്തുക്കൾ വാങ്ങാനും ഉപയോഗിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഇതിനുപുറമെയാണ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഹവാല പണം കടത്തിയെന്ന പുതിയ പരാതി ഉയർന്നത്. കോവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിന്റെ പേരിൽ കോടികൾ സമാഹരിച്ചെന്നും, ഈ തുക ഉപയോഗിച്ച് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 30 കോടിയുടെ സ്വത്തുക്കൾ വാങ്ങിയെന്നുമാണ് കൊച്ചി സ്വദേശി എം.ആർ. അജയൻ നൽകിയ പരാതിയിലുള്ളത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണം നേരിടുന്ന എം.കെ. കണ്ണനുമായി ജാസ്മിൻ ഷായ്ക്ക് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
അഴിമതി ആരോപണങ്ങൾക്കിടെ സംഘടന നടത്തുന്ന സമരപരിപാടികളിലും വിള്ളൽ വീണിട്ടുണ്ട്. ശമ്പള പരിഷ്കരണം സംബന്ധിച്ച സർക്കാർ പ്രഖ്യാപനം വന്ന ഉടൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവന്ന സമരം പിൻവലിച്ചതിനെതിരെ ഒരു വിഭാഗം നഴ്സുമാർ രംഗത്തെത്തി. വർധിപ്പിച്ച നിരക്ക് സംഘടന ഔദ്യോഗികമായി അംഗീകരിക്കാതിരുന്നിട്ടും സമരം നിർത്തിയത് ജാസ്മിൻ ഷായ്ക്കെതിരായ കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണെന്നാണ് ഉയരുന്ന ആരോപണം.
ചില സ്വകാര്യ ആശുപത്രികളെ മാത്രം ലക്ഷ്യം വെച്ച് സമരം നടത്തുന്നതിലും നഴ്സുമാർക്കിടയിൽ അതൃപ്തിയുണ്ട്. നേതാക്കൾക്കെതിരെയുള്ള അന്വേഷണം സമരത്തിന്റെ വീര്യം കുറച്ചതായും കൂടുതൽ നഴ്സുമാർ ജോലിയിൽ പ്രവേശിച്ചു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇഡിയെ ഉപയോഗിച്ച് തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടെന്നാണ് ജാസ്മിൻ ഷായുടെ പ്രതികരണം.






