തിരുവനന്തപുരം: വെള്ളറട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് രാഷ്ട്രീയമാണുള്ളതെന്ന് കെ.മുരളീധരൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം വെള്ളറടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശക്തരായ സിപിഎം സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡുകളിൽ ബിജെപി ദുർബലരായ സ്ഥാനാർഥികളെയാണ് നിർത്തുന്നതെന്നും സമാനമായ തരത്തിൽ കരുത്തരായ ബിജെപി സ്ഥാനാർഥികൾ ഉള്ളിടത്ത് ദുർബലരെയാണ് സിപിഎം പരിഗണിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കേരള മുഖ്യമന്ത്രിക്കു നേരേയുള്ള ഇ.ഡി. നോട്ടീസ് പ്രഹസനമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്തുകളിയുടെ ഭാഗമായിട്ടുള്ളതാണിത്. അതിന് ഉദാഹരണമാണ് പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടത്.
കോൺഗ്രസ്‌മുക്ത ഭാരതം എന്ന ബിജെപി സർക്കാരിന്റെ ഗൂഢപദ്ധതിയാണ് ഇടതുപക്ഷത്തിലൂടെ നടപ്പിലാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് ശബരിമലയിലെ സ്വർണമോഷണത്തിനെതിരേ ബിജെപി കൂടുതൽ പ്രതികരണങ്ങൾ നടത്താത്തതെന്നും മുരളീധരൻ ആരോപിച്ചു.
കെ.ദസ്തഗീർ അധ്യക്ഷനായി. നെയ്യാറ്റിൻകര സനൽ, ആർ.വത്സലൻ, അൻസജിത റസ്സൽ, ഗിരീഷ്‌കുമാർ, സോമൻകുട്ടിനായർ, എസ്.വിജയചന്ദ്രൻ, എൽ.വി.അജയകുമാർ, മണലി സ്റ്റാൻലി, മുഹമ്മദ് ഹുസൈൻ, രാധാകൃഷ്ണൻ, ഷാജിപണിക്കർ, ജയചന്ദ്രൻ, യുഡിഎഫ് സ്ഥാനാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.










