ദിസ്പൂർ: അസം മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരമേറ്റതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങളുമായി ഹിമന്ത ബിശ്വ ശർമ്മ. സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിവസം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ, സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ബിൽ മെയ് 26-ന് നിയമസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന ഈ നിയമത്തിന്റെ കരട് രൂപത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മെയ് 21 മുതൽ 26 വരെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമാകും ബിൽ സഭയിൽ വരുന്നത്. ബഹുഭാര്യത്വം നിരോധിക്കുക, വിവാഹത്തിന് കുറഞ്ഞ പ്രായം നിശ്ചയിക്കുക, സ്ത്രീകൾക്ക് സ്വത്തവകാശം ഉറപ്പാക്കുക, വിവാഹ രജിസ്‌ട്രേഷൻ നിർബന്ധമാക്കുക, ലിവിങ് ടുഗദർ ബന്ധങ്ങൾ നിയന്ത്രിക്കുക എന്നിവയാണ് ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ. എന്നാൽ സംസ്ഥാനത്തെ ഗോത്രവർഗ വിഭാഗങ്ങളെയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളെയും നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏക സിവിൽ കോഡിന് പുറമെ, സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിനുള്ള വിപുലമായ നിയന്ത്രണങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം നടപ്പിലാക്കുന്ന ഈ നിയന്ത്രണങ്ങളുടെ ഭാഗമായി അടുത്ത ആറ് മാസത്തേക്ക് സർക്കാർ പുതിയ വാഹനങ്ങൾ വാങ്ങില്ല. മന്ത്രിമാരോ ഉദ്യോഗസ്ഥരോ സ്വന്തം ചെലവിലാണെങ്കിൽ പോലും ഈ കാലയളവിൽ വിദേശയാത്രകൾ നടത്താൻ പാടില്ലെന്നും തീരുമാനമുണ്ട്. പെട്രോൾ, ഡീസൽ ചെലവുകൾ കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കുറയ്ക്കും. അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും സർക്കാർ ആവശ്യങ്ങൾക്കായി വിദേശ നിർമ്മിത വസ്തുക്കൾ വാങ്ങാതിരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹിമന്ത ബിശ്വ ശർമ്മയും നാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.






