സിവിൽ സർവീസ് പരീക്ഷാഫലത്തിൽ ഒരേ റാങ്ക് രണ്ട് പേർ അവകാശപ്പെട്ടതിനെ തുടർന്ന് ഉണ്ടായ ആശയക്കുഴപ്പത്തിൽ വിശദീകരണവുമായി യുപിഎസ്‌സി. യഥാർത്ഥത്തിൽ 301-ാം റാങ്ക് നേടിയ വ്യക്തി ആരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചാണ് കമ്മീഷൻ പ്രതികരിച്ചത്.
മാർച്ച് 6-ന് പ്രഖ്യാപിച്ച സിവിൽ സർവീസ് പരീക്ഷാഫലത്തിന് പിന്നാലെയാണ് ആകാൻക്ഷ സിങ് എന്ന പേരിലുള്ള രണ്ട് ഉദ്യോഗാർത്ഥികൾ 301-ാം റാങ്ക് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ബിഹാറിലെ ആരാ സ്വദേശിനിയും ഉത്തർപ്രദേശിലെ ഗാസിപുർ സ്വദേശിനിയുമാണ് ഒരേ റാങ്കിന് അവകാശവാദം ഉന്നയിച്ചത്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിൽ, 301-ാം റാങ്ക് നേടിയിരിക്കുന്നത് ഉത്തർപ്രദേശിലെ ഗാസിപുർ ജില്ലയിലെ അഭാപുർ ഗ്രാമത്തിൽ നിന്നുള്ള ആകാൻക്ഷ സിങ് ആണെന്ന് വ്യക്തമാക്കി. തന്റെ റാങ്കും വ്യക്തിത്വവും മറ്റൊരാൾ വ്യാജമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഗാസിപുർ സ്വദേശിനിയായ ആകാൻക്ഷ സിങ് നേരത്തെ സോഷ്യൽ മീഡിയ വഴി പരാതി ഉന്നയിച്ചിരുന്നു. യഥാർത്ഥ അഡ്മിറ്റ് കാർഡും മറ്റ് രേഖകളും അവർ തെളിവായി പുറത്തുവിട്ടിരുന്നു.
അതേസമയം, ബിഹാറിലെ ആരായിൽ നിന്നുള്ള മറ്റൊരു ആകാൻക്ഷ സിങ് തന്റെ രണ്ടാം ശ്രമത്തിലാണ് പരീക്ഷ വിജയിച്ചതെന്നും, ഇത് തന്റെ മുത്തച്ഛന്റെ സ്വപ്നമായിരുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രൺവീർ സേന സ്ഥാപകൻ ബ്രഹ്മേശ്വർ സിങ്ങിന്റെ മകളാണെന്നും അവകാശപ്പെട്ടതോടെ വിഷയത്തിൽ വലിയ വിവാദം ഉയർന്നു.
മാർച്ച് 9-ന് പുറത്തുവന്ന സിവിൽ സർവീസ് പരീക്ഷാഫലത്തിൽ ആകെ 958 പേരാണ് വിവിധ സർവീസുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദേശീയതലത്തിലെ ഈ പരീക്ഷയുടെ സുതാര്യതയെ കുറിച്ച് ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് യുപിഎസ്‌സി ഇടപെട്ട് വിശദീകരണം നൽകിയത്.






