വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രതിസന്ധിയിലാകുന്നതിനിടെ, ഗൾഫ് മേഖലയിലെ സഖ്യകക്ഷികൾക്കുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഇറാന്റെ മരവിപ്പിച്ച ആസ്തികൾ ഉപയോഗിക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നതായി റിപ്പോർട്ട്. കുവൈത്തിലും ബഹ്റൈനിലും നടന്ന ആക്രമണങ്ങൾക്കും തുടർന്നുണ്ടായ സൈനിക ഏറ്റുമുട്ടലുകൾക്കും പിന്നാലെയാണ് ഈ നീക്കം.
മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ആസ്തികൾ വിട്ടുനൽകണമെന്ന് ടെഹ്റാൻ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ, അതേ ഫണ്ട് പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരത്തിനുമായി വിനിയോഗിക്കാനാണ് വാഷിങ്ടണിന്റെ ആലോചന. വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കു മാത്രമല്ല, അമേരിക്കയുടെ സഖ്യകക്ഷികൾക്ക് ഇതിനകം സംഭവിച്ച നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനും ഈ ആസ്തികൾ ഉപയോഗിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നാണ് സൂചന. ഏത് ആസ്തികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമായിട്ടില്ലെങ്കിലും നിലവിൽ മരവിപ്പിച്ചിരിക്കുന്ന ഫണ്ടുകളേക്കാൾ വിപുലമായ പദ്ധതിയാണ് അമേരിക്ക പരിശോധിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ പേരിൽ ആരോപിക്കപ്പെടുന്ന മുൻകാല ആക്രമണങ്ങളുടെയും നാശനഷ്ടങ്ങളുടെയും സാമ്പത്തിക ബാധ്യത വിലയിരുത്താൻ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ആ ചെലവുകൾ വഹിക്കാൻ ഇറാന്റെ ആസ്തികൾ ഉപയോഗിക്കാനാകുമോയെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.
അതേസമയം, കുവൈത്തിലും ബഹ്റൈനിലുമുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ അമേരിക്ക ഇറാനിലെ ചില സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഗോരുക്ക് തീരദേശ റഡാർ കേന്ദ്രവും ഖെഷ്ം ദ്വീപും ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. സമുദ്രഗതാഗതത്തിന് ഭീഷണിയെന്ന് വിലയിരുത്തിയ ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതിന് പിന്നാലെയായിരുന്നു നടപടി.
ഇതിന് മറുപടിയായി കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ജനവാസ മേഖലകളിലൂടെ ബാലിസ്റ്റിക് മിസൈലുകൾ കടന്നുപോയെങ്കിലും ആളപായമുണ്ടായിട്ടില്ലെന്ന് കുവൈത്ത് അധികൃതർ അറിയിച്ചു. ബഹ്റൈനിലും സുരക്ഷാ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളിലെയും അമേരിക്കൻ താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കിയപ്പോൾ, ഭൂരിഭാഗം മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ വഴി തടഞ്ഞതായി യുഎസ് സൈന്യം അവകാശപ്പെട്ടു.
സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ നയതന്ത്ര ഇടപെടലുകളും തുടരുകയാണ്. ഇതിന്റെ ഭാഗമായി പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ടെഹ്റാനിലെത്തി ഇറാനിയൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. ഇറാന്റെ പരമോന്നത നേതാവിന് പാകിസ്താൻ ഭരണ-സൈനിക നേതൃത്വത്തിന്റെ പ്രത്യേക സന്ദേശം കൈമാറിയതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെടിനിർത്തൽ കരാർ നിലനിൽക്കുന്നുവെന്ന അവകാശവാദങ്ങൾക്കിടയിലും തുടരുന്ന സൈനിക ഏറ്റുമുട്ടലുകൾ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നതായാണ് വിലയിരുത്തൽ.






