വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ എത്തിയതായി ആരോപിക്കുന്ന ഇറാന്റെ 16 പടക്കപ്പലുകൾ അമേരിക്കൻ സേന ആക്രമിച്ച് നശിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. കടലിനടിയിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച കപ്പലുകളെയാണ് ലക്ഷ്യമിട്ടതെന്നാണ് അമേരിക്കയുടെ വിശദീകരണം. നശിപ്പിച്ചവയിൽ ഒന്നിലധികം ഇറാൻ നാവിക കപ്പലുകളും ഉൾപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഹോർമൂസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കം ചെയ്യാത്ത പക്ഷം ഇതുവരെ കാണാത്ത തരത്തിലുള്ള കടൽ ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ സൈനിക നീക്കങ്ങളെ തടയാനാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം.
മൈനുകൾ സ്ഥാപിക്കുന്നതിനെതിരെ ഇറാനെതിരെ കർശന മുന്നറിയിപ്പും ട്രംപ് നൽകി. മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ഇറാന്റെ നാവിക ശേഷിയെ ദുർബലപ്പെടുത്തുന്ന നടപടികൾ അമേരിക്ക തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് കടത്തുകാർക്കെതിരെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ച് ഹോർമൂസ് കടലിടുക്കിൽ മൈൻ നിക്ഷേപിക്കാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും തകർക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം ഏറ്റവും വലിയ ആക്രമണം ഉണ്ടാകുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാന്റെ കപ്പലുകൾക്കെതിരെ ആക്രമണം നടന്നത്.






