ന്യൂഡൽഹി: വന്ധ്യതാ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ 26കാരന്റെ ശരീരത്തിനുള്ളിൽ ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബിന് സമാനമായ ഘടനകളും കണ്ടെത്തി. അപൂർവമായ ജന്മനാ ഉണ്ടായ അവസ്ഥയാണെന്ന് പരിശോധനകളിലൂടെ കണ്ടെത്തുകയായിരുന്നു. രാജൗരി ഗാർഡനിലെ ആർ.ജി. ആശുപത്രിയിലെത്തിയ യുവാവിലാണ് അപൂർവ രോഗാവസ്ഥ കണ്ടെത്തിയത്.
പ്രാഥമിക വന്ധ്യതയുമായി ആശുപത്രിയിലെത്തിയ യുവാവിൽ അസോസ്പെർമിയ കണ്ടെത്തിയിരുന്നു. ബീജത്തിൽ പൂർണമായും ബീജാണുക്കൾ ഇല്ലാത്ത അവസ്ഥയാണ് അസോസ്പെർമിയ. ഇരുവശത്തെയും വൃഷണങ്ങൾ സാധാരണ സ്ഥാനത്ത് അല്ലായിരുന്നു. തുടർന്ന് എംആർഐ ഉൾപ്പെടെയുള്ള വിശദമായ പരിശോധനകളും ജനിതക പരിശോധനയും നടത്തി. പെൽവിസിൽ ഗർഭപാത്രത്തിന് സമാനമായ ഘടനയും ട്യൂബ് പോലുള്ള ഘടനകളും സ്കാനിൽ കണ്ടെത്തി. ജനിതക പരിശോധനയിൽ 46,XY ക്രോമസോം പാറ്റേൺ ആണെന്നും സ്ഥിരീകരിച്ചു.
ഇതോടെ യുവാവിന് പെർസിസ്റ്റന്റ് മ്യൂളേറിയൻ ഡക്ട് സിൻഡ്രോം എന്ന അപൂർവ ജന്മനായുള്ള രോഗാവസ്ഥയാണെന്ന് കണ്ടെത്തുകയായിരുന്നു. സാധാരണയായി പുരുഷ ജനിതക ഘടനയുള്ളവരിൽ ഭ്രൂണവളർച്ചയ്ക്കിടെ ഇല്ലാതാകേണ്ട മ്യൂളേറിയൻ ഘടനകൾ തുടരുന്ന അവസ്ഥയാണിത്. ഇതിന്റെ ഭാഗമായി ഗർഭപാത്രവും ഫലോപ്പിയൻ ട്യൂബിന് സമാനമായ ഘടനകളും ശരീരത്തിൽ നിലനിൽക്കാം.


