തിരുവനന്തപുരം: കള്ളക്കേസിൽ കുടുക്കി ദളിത് യുവതിയെ അപമാനിച്ചതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ദളിത് യുവതിക്ക് പോലും ഇവിടെ നീതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തുന്നവരെ അപമാനിക്കുകയാണ്. പോലീസ് ഭരണത്തിൻ്റെ നേർസാക്ഷ്യമാണ് ദളിത് യുവതിക്കുണ്ടായ ഈ ദുരനുഭവം. സ്റ്റേഷനിൽ ചെല്ലുന്നവർക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നതെന്നും സതീശൻ ചോദിച്ചു.
മാത്രമല്ല പോലീസ് ക്രൂരതയ്‌ക്കെതിരെ പരാതി നൽകാനെത്തിയ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചുവെന്നും ബിന്ദു പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പരാതി വായിച്ചുപോലും നോക്കിയില്ലെന്നും നിസ്സംഗതയോടെയാണ് ശശി പെരുമാറിയതെന്നും യുവതി വെളിപ്പെടുത്തി. അഭിഭാഷകനൊപ്പമാണ് താൻ പോയത് എന്നാൽ കാര്യങ്ങൾ വിശദമായി കേൾക്കാൻ പോലും അവിടെ നിന്ന് തയാറായില്ല.
തിരുവനന്തപുരം പേരൂർക്കടയിലാണ് സംഭവം. ജോലി ചെയ്യുന്ന വീട്ടിലെ സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പോലീസ് ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെൺമക്കളെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപെടുത്തി പോലീസുകാർ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറഞ്ഞത്.
സർക്കാരിൻ്റെ നാലാം വർഷം നാളെ യുഡിഎഫ് കരിദിനമായി ആചരിക്കും. സർക്കാരില്ലായ്മയാണ് സർക്കാരിൻ്റെ മുഖമുദ്രയെന്നും അദ്ദേഹം ആരോപിച്ചു. കേരളം ലഹരിമരുന്നിൻ്റെ താവളമാണ്. സർക്കാർ രാഷ്ട്രീയ സുരക്ഷ നൽകി സംരക്ഷിക്കുകയാണ്. കേരളത്തിലെ ക്ഷേമനിധി ബോർഡ് തകർന്നു. ഒന്നിനും പണമില്ലാത്ത ദയനീയാവസ്ഥയാണ്. കേരളത്തിൻ്റെ ധനസ്ഥിതി പരിതാപകരണ്. പൊതുകടം ആറ് ലക്ഷം കോടിയിലേക്ക് ഉയർന്നു. മരുന്നില്ല, ഭക്ഷണ സാധനങ്ങളില്ല.
ക്ഷേമനിധി ആനുകൂല്യങ്ങൾ ഇല്ലാതാക്കി. നാലാം വാർഷിക പ്രമോഷന് വേണ്ടി പരസ്യമല്ലാതെ മാധ്യമങ്ങൾക്ക് പണം കൊടുക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ചോദിച്ചു. മന്ത്രിമാരെ പ്രൊമോട്ട് ചെയ്യാൻ ജനങ്ങളുടെ പണം ഉപയോഗിക്കുന്നുണ്ടോ? മലയോരത്തെ പാവപ്പെട്ടവരുടെ ജീവിതം വന്യ ജീവികൾക്ക് ആക്രമിക്കാൻ വിട്ടു കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.






