പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായ തൃത്താലയിൽ മന്ത്രി എം.ബി. രാജേഷിനെ പരാജയപ്പെടുത്തി യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാം മണ്ഡലം തിരിച്ചുപിടിച്ചു. 8,385 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബൽറാമിന്റെ വിജയം. ബൽറാം 76,427 വോട്ടുകൾ നേടിയപ്പോൾ എം.ബി. രാജേഷ് 68,042 വോട്ടുകൾക്ക് ഒതുങ്ങി. ബിജെപി സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ 15,051 വോട്ടുകൾ നേടി.
1991 മുതൽ തുടർച്ചയായി നാല് തവണ എൽഡിഎഫ് ജയിച്ചിരുന്ന മണ്ഡലത്തിൽ 2011ലാണ് വി.ടി. ബൽറാം ആദ്യമായി യുഡിഎഫിനായി വിജയം നേടിയത്. 2016ലും വിജയിച്ച ബൽറാമിന്റെ ഹാട്രിക് സാധ്യത 2021ൽ എം.ബി. രാജേഷ് തടഞ്ഞിരുന്നു. എന്നാൽ ആ തോൽവിക്കുശേഷവും മണ്ഡലത്തിൽ സജീവമായ പ്രവർത്തനം തുടർന്ന ബൽറാമിന് ഇത്തവണ അതിന്റെ ഫലം ലഭിച്ചു.
ഇടത്-വലത് മുന്നണികളിലെ യുവതാരങ്ങൾ നേർക്കുനേർ എത്തിയതോടെ തൃത്താലയിൽ ഇത്തവണയും ശക്തമായ പോരാട്ടം നടന്നു. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി എൽഡിഎഫ് വോട്ട് തേടിയപ്പോൾ മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളുമായാണ് യുഡിഎഫ് രംഗത്തെത്തിയത്. തുടക്കത്തിൽ കോൺഗ്രസിനുള്ളിലെ ചില വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് ബൽറാമിന്റെ വിജയത്തെ ബാധിച്ചില്ല.
ആനക്കര, ചാലിശ്ശേരി, കപ്പൂർ, നാഗലശ്ശേരി, പരതൂർ, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിന് ഇടതും വലതും മാറിമാറി വിജയിച്ച ചരിത്രമുണ്ട്. 2021ലെ തെരഞ്ഞെടുപ്പിൽ വെറും 3,016 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എം.ബി. രാജേഷ് ബൽറാമിനെ പരാജയപ്പെടുത്തിയിരുന്നത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫ് മുന്നേറ്റം കാഴ്ചവെച്ചിരുന്നു. അതിന്റെ തുടർച്ചയായി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിലും മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫിന് കഴിഞ്ഞു.




