മലപ്പുറം: ഭാര്യയെ ക്രൂരമായി മർദിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന വണ്ടൂർ വടക്കേക്കര സ്വദേശി തുള്ളിശ്ശേരി ഷാഹുൽ ഹമീദ് (39) കാപ്പാ നിയമപ്രകാരം അറസ്റ്റിൽ. കൊണ്ടോട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് വണ്ടൂർ പൊലീസ് പിടികൂടിയത്.
വിവിധ കേസുകളിൽ ജയിലിൽ കഴിഞ്ഞിരുന്ന ഷാഹുൽ ഹമീദ് പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളിലാണ് വീണ്ടും അറസ്റ്റിലാകുന്നത്. കഴിഞ്ഞ മാർച്ച് 16നാണ് കേസിനാസ്പദമായ സംഭവം. കാളികാവ് പുറ്റമണയിലെ വാടക ക്വാർട്ടേഴ്സിൽ വച്ച് പ്രതിയും കാമുകിയും ചേർന്ന് ഭാര്യയെ മുറിയിൽ പൂട്ടിയിട്ടെന്നാണ് പരാതി. തുടർന്ന് കൈകാലുകൾ കെട്ടിയിട്ട് വായിൽ തുണി തിരുകിയ ശേഷം കത്രിക ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിക്കുകയും കഴുത്തിൽ കത്തിവെച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായും പരാതിയിലുണ്ട്.
പ്രതിയുടെ അവിഹിതബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ മുറിവുകൾ അപകടത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞ് പിറ്റേന്ന് ആശുപത്രിയിലെത്തിച്ച ശേഷം സ്വന്തം വീട്ടിൽ വിട്ട് പ്രതി കടന്നുകളയുകയായിരുന്നു. മാർച്ച് 23നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
പ്രതിക്കെതിരെ നിരവധി ഗുരുതരമായ കേസുകളും നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൂക്കോട്ടുംപാടം പൊലീസ് ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ പിതാവ് ചൈൽഡ് ലൈനിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു.
ഭാര്യയുടെ 28.5 പവൻ സ്വർണാഭരണങ്ങളും ബിസിനസ് ആവശ്യത്തിനെന്ന പേരിൽ കൈപ്പറ്റിയ 2.8 ലക്ഷം രൂപയും പ്രതി തട്ടിയെടുത്തതായും പരാതിയുണ്ട്. വൻകിട ലഹരി സംഘങ്ങളുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് യൂണിഫോം ധരിച്ച് ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നിലമ്പൂർ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഷാഹുൽ ഹമീദിനെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.



