കൊച്ചി: എക്‌സാലോജിക്-സിഎംആര്‍എല്‍ കേസിൽ വീണ വിജയന് തിരിച്ചടി. എസ്എഫ്ഐഒ നടപടി തൽകാലം സ്റ്റേ ചെയ്യാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. എക്സാലോജിക് – CMRL ഇടപാടിനെ ചോദ്യം ചെയ്യുന്ന എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ആദായനികുതി സെറ്റിൽമെന്റ് കമ്മീഷന്റെ പക്കലുള്ള രേഖകൾ ലഹസ്യരേഖയല്ലെന്ന് CMRL വാദിച്ചിരുന്നു. അന്വേഷണം പൂർത്തിയായില്ലേയെന്ന ഹൈക്കോടതി ചോദിച്ചപ്പോൾ കുറ്റപത്രം നൽകിയെന്ന് SFIO അറിയിക്കുകയും ചെയ്തു. കുറ്റപത്രം നൽകിയ ശേഷം കേസ് എങ്ങനെ റദ്ദാക്കാൻ കഴിയുമെന്ന് CMRLനോട് ഹൈക്കോടതി. കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ CMRLന്റെ ഹർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തുടർന്ന് CMRLന്റെ ആവശ്യപ്രകാരം ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചിലേക്ക് ഹൈക്കോടതി മാറ്റി. ഈ മാസം 22ന് ഹർജി വീണ്ടും പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ പതിനൊന്നാം പ്രതിയാണ്, ആകെ 13 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. സിഎംആര്‍എലും എക്സാലോജികും ഉള്‍പ്പടെ അഞ്ച് കമ്പനികള്‍ പ്രതികളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എസ്എഫ്ഐഒ കുറ്റപത്രത്തില്‍ 114 രേഖകളും 72 സാക്ഷികളും ഉള്‍പ്പെടുന്നുണ്ട്. സിഎംആര്‍എല്‍, എക്സാലോജിക്, നിപുണ ഇന്റര്‍നാഷണല്‍, സാസ്ജ ഇന്ത്യ, എംപവര്‍ ഇന്ത്യ എന്നീ അഞ്ച് കമ്പനികളെയാണ് എസ്എഫ്‌ഐഒ പ്രതി ചേര്‍ത്തത്.



