കൊച്ചി: മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായ ടി വീണ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കുന്നതെന്നും വീണ സത്യവാങ്മൂലത്തില്‍ പറയുന്നു. ഹര്‍ജിയിലെ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും മാസപ്പടിയില്‍ സിബിഐ അന്വേഷണം വേണ്ടെന്നും സത്യവാങ്മൂലത്തില്‍ വീണ വ്യക്തമാക്കുന്നു.
ഹര്‍ജിയിലെ ആരോപണങ്ങള്‍ ബാലിശവും അടിസ്ഥാന രഹിതവുമാണ്. കമ്പനി സ്ഥാപിച്ചു രണ്ട് വർഷത്തിന് ശേഷമാണു അച്ഛൻ മുഖ്യമന്ത്രിയായത്. എക്സലോജിക്കിന്റെ പ്രവർത്തനങ്ങളിൽ അച്ഛനും ഭർത്താവിനും പങ്കില്ല. മാത്രമല്ല എക്സലോജിക് കമ്പനി ഒരു ബിനാമി കമ്പനിയല്ലെന്നും വീണ പറഞ്ഞു. പൊതുതാല്പര്യ ഹര്‍ജി തന്നെ ബോധപൂര്‍വം മോശക്കാരിയായി ചിത്രീകരിക്കാന്‍ വേണ്ടിയാണെന്നും ആരോപിക്കുന്നു.






