തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിൻ്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി.
ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ചികിത്സ പ്രോട്ടോക്കോൾ അനുസരിച്ചാണ് വേണുവിന് ചികിത്സ നൽകിയതെന്നും കേസ് ഷീറ്റിൽ പോരായ്മകളൊന്നും കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ, രോഗിയുടെ കുടുംബവുമായി ആശയവിനിമയത്തിൽ കുറവുണ്ടായിരുന്നുവെന്നതാണ് സംഘത്തിന്റെ പ്രധാന നിരീക്ഷണം. വേണുവിന്റെ ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട കാര്യത്തിൽ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് കൂടുതൽ വ്യക്തത ആവശ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇത് സംബന്ധിച്ച് വേണുവിന്റെ ഭാര്യയിൽ നിന്ന് വിശദീകരണം തേടിയ ശേഷം അന്തിമ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് സമർപ്പിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.







