ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ ഗോദയിൽ കരുനീക്കങ്ങൾ സജീവമാക്കി ഭരണകക്ഷിയായ ഡി.എം.കെ. നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) ഉയർത്തുന്ന അപ്രതീക്ഷിത വെല്ലുവിളി മറികടക്കാൻ നിലവിലുള്ള സഖ്യം കൂടുതൽ വിപുലീകരിക്കാനാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നീക്കം. 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും നേടിയ തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസമുണ്ടെങ്കിലും, ഇത്തവണത്തെ സാഹചര്യം വ്യത്യസ്തമാണെന്ന തിരിച്ചറിവിലാണ് ഡി.എം.കെ നേതൃത്വം.
വിജയ്‌യുടെ താരപരിവേഷവും തമിഴ്‌നാട്ടിലെ ശക്തമായ താരാരാധന പാരമ്പര്യവും വോട്ടായി മാറുമോ എന്ന ആശങ്ക രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്. സംസ്ഥാനത്തുടനീളം യുവാക്കൾക്കിടയിലും സ്ത്രീകൾക്കിടയിലും വിജയ്ക്കുള്ള വലിയ ആരാധകവൃന്ദം ടി.വി.കെയ്ക്ക് അനുകൂലമായേക്കാം. “അദ്ദേഹത്തിന് ഒരു അവസരം നൽകൂ” എന്ന മുറവിളി ചിലയിടങ്ങളിൽ നിന്ന് ഉയരുന്നത് വരാനിരിക്കുന്ന പോരാട്ടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. മുൻകാലങ്ങളിൽ നേരിടാത്ത തരത്തിലുള്ള ഒരു രാഷ്ട്രീയ സമ്മർദ്ദമാണ് പുതിയ പാർട്ടിയുടെ വരവോടെ ഡി.എം.കെ നേരിടുന്നത്.
ഈ സാഹചര്യം മുൻകൂട്ടി കണ്ട് കമൽ ഹാസന്റെ മക്കൾ നീതി മയ്യം (MNM), ഡി.എം.ഡി.കെ, എസ്.ഡി.പി.ഐ തുടങ്ങിയ ഏകദേശം 21-ഓളം ചെറുകിട സംഘടനകളെയും പാർട്ടികളെയും ഇതിനോടകം തന്നെ ഡി.എം.കെ ഒപ്പം നിർത്തിയിട്ടുണ്ട്. സഖ്യം ഇനിയും വിപുലീകരിച്ച് വോട്ട് ഭിന്നിക്കുന്നത് തടയാനാണ് സ്റ്റാലിന്റെ ശ്രമം. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഡി.എം.കെയ്ക്ക് ഏറെ നിർണായകമാണ്. വിജയ് കൂടി മത്സരരംഗത്തിറങ്ങുന്നതോടെ പോരാട്ടം കനക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.






