പാലക്കാട്: വീട്ടുമുറ്റത്ത് വീണ് കൈക്ക് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയ്ക്കിടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്ന ഒൻപത് വയസ്സുകാരി വിനോദിനി അഞ്ചര മാസത്തിനുശേഷം വീണ്ടും സ്കൂളിലേക്ക് മടങ്ങുന്നു. പല്ലശ്ശന ഒഴിവുപാറയിലെ എ.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ വിനോദിനി തിങ്കളാഴ്ചയാണ് സ്കൂളിലെത്തുന്നത്.
2025 സെപ്റ്റംബർ 24-നാണ് സഹോദരനോടൊപ്പം കളിക്കുന്നതിനിടെ വീട്ടുമുറ്റത്ത് വീണ് വിനോദിനിയുടെ വലതുകൈയിലെ എല്ല് പൊട്ടിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ചികിത്സപ്പിഴവിനെ തുടർന്ന് അവളുടെ വലതുകൈ മുറിച്ചുമാറ്റേണ്ടിവന്നു. പിന്നീട് ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും വീട്ടിലുമായി ദീർഘകാലം ചികിത്സയിൽ കഴിയേണ്ടിവന്നതോടെ പഠനം തടസ്സപ്പെട്ടു.
നിർമാണത്തൊഴിലാളിയായ വിനോദിന്റെയും പ്രസീതയുടെയും മകളാണ് വിനോദിനി. കൊഴിഞ്ഞാമ്പാറയ്ക്കടുത്തുള്ള വാടകവീട്ടിൽ കുടുംബത്തോടൊപ്പം താമസിക്കുന്നിടത്തെ മുറ്റത്തായിരുന്നു അപകടം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ കുടുംബാംഗങ്ങളോടൊപ്പം വിനോദിനി സ്കൂളിലെത്തി വീണ്ടും പഠനം തുടരുമെന്ന സന്തോഷത്തിലാണ്. വാർഷികപരീക്ഷയ്ക്ക് മുമ്പ് സഹപാഠികളെയും അധ്യാപകരെയും കാണാനാകുമെന്ന പ്രതീക്ഷയിലാണ് കുട്ടി.
വിനോദിന്റെ കുടുംബത്തിനായി പല്ലാവൂരിൽ കേരള ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ വാങ്ങി നൽകിയ അഞ്ചുസെന്റ് സ്ഥലത്ത് മറ്റൊരു സന്നദ്ധസംഘടന വീട് നിർമ്മിച്ചുനൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. പല്ലാവൂർകാട്ടിലെ ആ സ്ഥലത്ത് സ്വന്തം വീട് പണിയുന്നതുവരെ കുട്ടിയുടെ പഠന സൗകര്യത്തിനായി വാടകവീട്ടിൽ താമസിക്കാനാണ് കുടുംബത്തിന്റെ തീരുമാനം എന്ന് വിനോദ് അറിയിച്ചു.






