ഒരുവിധം ആരോപണങ്ങളും അസ്വാരസ്യങ്ങളും പറഞ്ഞൊതുക്കി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന എല്‍ഡിഎഫിന് പുതിയ തലവേദന വന്നിരിക്കുന്നത് തൃശ്ശൂര്‍ ജില്ലയില്‍ നിന്നാണ്. നാട്ടികയില്‍ പേയ്‌മെന്റ് സീറ്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത് സിസി മുകുന്ദന്‍ എംഎല്‍എയാണ്. സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്ള തന്റെ അതൃപ്തി പരസ്യമായി അറിയിച്ചിരിക്കുകയാണ് അദ്ദേഹം. ഒപ്പം ഒരു ഭീഷണിയും, സിപിഐ സീറ്റ് തന്നില്ലെങ്കിലും താന്‍ മത്സരിക്കും. ഇത് കേട്ടതോടെയാണ് കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും കണ്ണ് തെളിഞ്ഞിരിക്കുന്നത്. ഒരു സിറ്റിങ് എംഎല്‍എയെ പാളയത്തിലെത്തിക്കാനായാല്‍ അതിലും വലിയ നേട്ടം മറ്റെന്തുണ്ട്.
പരസ്യമായ അതൃപ്തി മുതലെടുത്ത് തൃശൂരില്‍ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സിസി മുകുന്ദനെ യുഡിഎഫില്‍ എത്തിക്കാനുള്ള ചര്‍ച്ചകള്‍ ഇതിനോടകം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് നീക്കങ്ങള്‍ പുരോഗമിക്കുന്നത്. നേതാക്കള്‍ മുകുന്ദനുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ തവണ വന്‍ വിജയം നേടിയിട്ടും തന്നെ അവഗണിച്ചു എന്നതാണ് മുകുന്ദന്റെ പരിഭവം. മുന്‍ എം.എല്‍.എ ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയത് ‘പെയ്മെന്റ് സീറ്റ്’ ആണെന്ന സംശയം തനിക്കുണ്ടെന്നും പാര്‍ട്ടിയില്‍ ഇപ്പോള്‍ പണത്തിനാണ് സ്വാധീനമെന്നും അദ്ദേഹം പറഞ്ഞു.തന്റെ അഞ്ചു വര്‍ഷത്തെ ഭരണവും ഗീതാ ഗോപിയുടെ പത്തു വര്‍ഷത്തെ ഭരണവും തമ്മില്‍ താരതമ്യം ചെയ്യാന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ഗീതാ ഗോപിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്ന മുന്നറിയിപ്പ് സിപിഐക്ക് തള്ളിക്കളയാനാകാത്തതാണ്.
താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മാത്രമാണ് ഇപ്പോള്‍ സിസി മുകുന്ദന്‍ പറഞ്ഞിട്ടുള്ളതെങ്കിലും ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന മട്ടിലാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. മുകുന്ദനുമായി സംസാരിച്ചതായി രമേശ് ചെന്നിത്തലയും സ്ഥിരീകരിച്ചിട്ടുണ്ട്. സീറ്റ് നിഷേധിച്ച കാര്യം സിസി മുകുന്ദന്‍ അറിയിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സിസി മുകുന്ദന്‍ നല്ല കമ്യൂണിസ്റ്റാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല രംഗത്ത്. മുകുന്ദനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപിയിലും ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. തങ്ങളുടെ എ ക്ലാസ് മണ്ഡലമായ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നാട്ടികയിലെ സിറ്റിങ് എംഎല്‍എയെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപി ക്യാംപിന്റെ വിലയിരുത്തല്‍. ഇവരിലാര്‍ക്കെങ്കിലും മുകുന്ദനെ കിട്ടുമോ അതോ കുറച്ച് ദിവസത്തെ കോലാഹാലങ്ങള്‍ക്കും വിലപേശലുകള്‍ക്കുമൊടുവില്‍ പാര്‍ട്ടിക്കൊപ്പം തന്നെ നില്‍ക്കാന്‍ അദ്ദേഹം തീരുമാനിക്കുമോ എന്നെല്ലാം കണ്ടറിയാം.
സിപിഐയെ സംബന്ധിച്ച് ഇത്തരത്തില്‍ ജനകീയനും ക്ലീന്‍ ഇമേജുമുള്ള ഒരു നേതാവിനെ നഷ്ടമാവുക എന്ന് പറയുന്നത് ആത്മഹത്യാപരമാണ്. ഒരു തവണ മത്സരിച്ചവരെ വീണ്ടും മത്സരിപ്പിക്കാനുള്‍പ്പെടെ തീരുമാനിച്ചപ്പോഴും സംവരണ മണ്ഡലത്തില്‍ ആദ്യ പോരാട്ടത്തില്‍ മികച്ച വിജയം നേടിയ മുകുന്ദനെ പാര്‍ട്ടി അവഗണിക്കുകയായിരുന്നു. ജില്ലാ നേതൃത്വവുമായി നേരത്തേ തന്നെ ഇടഞ്ഞിരിക്കുന്നയാളാണ് മുകുന്ദന്‍. ജപ്തിയായ, ചോര്‍ന്നൊലിക്കുന്ന വീട്ടിലെ താമസവും ബാല്യകാല കഷ്ടപ്പാടുകള്‍ വിവരിക്കുന്ന പുസ്തകവും ജനങ്ങള്‍ക്കിടയില്‍ മുകുന്ദന് വലിയ പ്രതിച്ഛായയും സ്വാധീനവും നല്‍കിയിട്ടുണ്ട്.
സി.പി.ഐ നേതൃത്വം ഇതുവരെ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, ഒരു മുതിര്‍ന്ന നേതാവിന്റെ ഈ പരസ്യമായ കലാപം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തിരിച്ചടിയായേക്കാം എന്നൊരു ആശങ്കയും ഉണര്‍ന്നിട്ടുണ്ട്.




