പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടിവന്ന ഒമ്പത് വയസുകാരിക്ക് ഇതുവരെയും കൃത്രിമകൈ ലഭിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടിൽ കഴിയുകയാണ് വിനോദിനി. കൃത്രിമകൈ സ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള രണ്ട് ലക്ഷം രൂപ മാത്രമാണ്. എന്നാൽ കൃത്രിമകൈയ്ക്കും തുടർചികിത്സയ്ക്കുമുള്ള ചെലവ് വഹിക്കാൻ ഈ തുക പര്യാപ്തമല്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. സഹായം തേടി ജില്ലാ കളക്ടറെ സമീപിച്ച് പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
സെപ്റ്റംബർ 24നാണ് വിനോദിനിക്ക് അപകടമുണ്ടായത്. സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണ കുട്ടിയെ ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വലതുകൈ ഒടിഞ്ഞതും മുറിവുമുണ്ടായിരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ കൈക്ക് പ്ലാസ്റ്റർ ഇട്ടു. എന്നാൽ പിന്നീട് കൈവിരലുകളിൽ കുമിളകൾ രൂപപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോൾ കൈ അഴുകിയ നിലയിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ രക്ഷിക്കാനാകാതെ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റേണ്ടിവന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ തുടർചികിത്സയ്ക്കും സാമ്പത്തിക സഹായത്തിനുമായി നിരവധി തവണ സർക്കാരിനെയും ആരോഗ്യവകുപ്പിനെയും സമീപിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.






