തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം ജനുവരിയിൽ. ഉദ്ഘാടനം നടക്കുന്ന കൃത്യമായ തീയതി പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് അന്തിമമായി നിശ്ചയിക്കും. ജനുവരി രണ്ടാം വാരം ഉദ്ഘാടനം നടത്താനാണ് ധാരണ. ഇതിനോടകം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിനെ പിന്നാലെ മാറ്റിവെച്ച ഉദ്ഘാടനത്തോടെ രണ്ടാംഘട്ട നിർമ്മാണം പൂർത്തിയായാൽ വിഴിഞ്ഞം രാജ്യത്തെ ഏറ്റവും വലിയ മദർഷിപ്പ് ഹബ്ബുകളിലൊന്നാകും. 2028ഓടെ രണ്ടാംഘട്ട പദ്ധതി പൂർണ്ണമായും പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇതോടെ തുറമുഖത്തിന്റെ വാർഷിക വരുമാനം 18,000 മുതൽ 28,000 കോടി രൂപ വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്.
800 മീറ്റർ നീളമുള്ള നിലവിലെ ബെർത്ത് രണ്ട് കിലോമീറ്ററായി വികസിപ്പിക്കുക, ഒരേസമയം ഒന്നിലധികം മദർഷിപ്പുകൾ എത്താൻ സൗകര്യം ഒരുക്കുക, ഹൈവേ-റെയിൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുക എന്നിവയാണ് രണ്ടാംഘട്ടത്തിലെ പ്രധാന ഘടകങ്ങൾ. പദ്ധതി പൂർത്തിയായാൽ ചരക്ക് നീക്കവും ഗണ്യമായി സുഗമമാകുമെന്ന് അധികൃതർ അറിയിച്ചു.









