തൃശൂര്‍∙ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്റെ പരാതി. എന്നാൽ, ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചത്.
ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്. ജില്ലാ ഭരണകൂടത്തിൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നോ കൂടുതൽ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തിൽ വീണ്ടും ആലോചിക്കുമെന്നും പൊലീസ് പറയുന്നു.
ഓഗസ്റ്റ് 12 നാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംപി ടി.എന്‍. പ്രതാപന് പരാതി നല്‍കിയത്. വ്യാപകമായി കള്ളവോട്ട് ചേര്‍ത്തു എന്നതിനൊപ്പം സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരനാണെന്നും തൃശൂരില്‍ വോട്ട് ചെയ്യാന്‍ സ്ഥിരതാമസക്കാരനാണെന്ന് തെറ്റായ സത്യവാങ്മൂലം നല്‍കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.






