തിരുവനന്തപുരം : ജില്ലയിലെ ഗ്രാമീണമേഖലയിൽ വോട്ടിങ് ശതമാനം കൂടിയപ്പോൾ നഗരമേഖലയിൽ കുറഞ്ഞു. കഴിഞ്ഞ രണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലായി ജില്ലയിലെ വോട്ടിങ് ശതമാനം കുറഞ്ഞുവരുകയാണ്. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്ന ജില്ലകളിൽ പിന്നിൽ തിരുവനന്തപുരമാണ്. രാവിലെമുതൽ മെല്ലെ മെല്ലെയാണ് ജില്ലയിലാകമാനം വോട്ടിങ് ശതമാനം വർധിച്ചത്.
എന്നാൽ, ഉച്ചകഴിഞ്ഞതോടെ കോർപ്പറേഷനിലെ ശതമാനത്തിൽ കാര്യമായ വർധനയുണ്ടായില്ല. വോട്ടിങ് മെഷീനുകൾ പലയിടത്തും കേടായി. ഇത് നീണ്ട നിരയുണ്ടാക്കി. മിക്കയിടത്തും അരമണിക്കൂറിനുള്ളിൽ മെഷീനുകൾ ശരിയാക്കാനോ മാറ്റിവെക്കാനോ കഴിഞ്ഞതായി അധികൃതർ പറഞ്ഞു. ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രത്തിന്റെ കേടുപാടുകാരണം വോട്ടെടുപ്പ് തുടങ്ങുന്നതും വൈകി.
വോട്ടിങ് ആരംഭിച്ച് ആദ്യ അരമണിക്കൂർ പിന്നിട്ടപ്പോൾ ജില്ലയിൽ ആറരശതമാനത്തോളംപേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. അപ്പോൾ കോർപ്പറേഷനിൽ നാലരശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. ഒൻപതായപ്പോഴേക്കും ഇത് യഥാക്രമം 7.16 ശതമാനവും 6.11ഉം ആയി. തുടർന്നുള്ള ഒരു മണിക്കൂർ ഭൂരിഭാഗം ബൂത്തുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഒരു മണിക്കൂറിലേറെ കാത്തുനിന്നാണ് പലരും വോട്ട് രേഖപ്പെടുത്തിയത്. പത്തോടെ ജില്ലയിലെ വോട്ടിങ് ശതമാനം 19.71 എത്തി.
23.31 ശതമാനം പുരുഷൻമാരും 17.6 ശതമാനം സ്ത്രീകളും 6.06 ശതമാനം ട്രാൻസ്‌ജെൻഡർ വോട്ടർമാരും സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞിരുന്നു. ആറ് മണിക്കൂർ പിന്നിട്ടതോടെ ജില്ലയിലെ പോളിങ് ശതമാനം 43.41 ആയി ഉയർന്നു. കോർപ്പറേഷനിലെ പോളിങ് ശതമാനം അപ്പോൾ 35.82 മാത്രമായിരുന്നു.
തുടക്കംമുതൽ നല്ല പോളിങ് കാഴ്ചവെച്ചത് ആറ്റിങ്ങൽ(46.63), നെടുമങ്ങാട്(46.6) നഗരസഭകളിലാണ്. ഉച്ചയ്ക്ക് രണ്ടോടെ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ വോട്ടിങ് 50 ശതമാനം കടന്നു. കോർപ്പറേഷനിൽ 40 ശതമാനം മാത്രമായിരുന്നു പോളിങ്. പത്തുശതമാനം കടക്കാൻ വീണ്ടും രണ്ടു മണിക്കൂറോളം വേണ്ടിവന്നു.
നാലോടെയാണ് പോളിങ് ശതമാനം 60 കടന്നത്. കോർപ്പറേഷനിൽ 50 ശതമാനവുമായി. തിരഞ്ഞെടുപ്പ് തീരാൻ ഒരു മണിക്കൂർ അവശേഷിക്കേ ജില്ലയിലെ പോളിങ് 65.34 ശതമാനത്തിലെത്തി.വെള്ളനാട്, പെരുങ്കടവിള, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തുകളിൽ 70 ശതമാനം പിന്നിട്ടു.






