തിരുവനന്തപുരം: കരമന- കളിയിക്കാവിള പാതയിൽ വെള്ളായണിയിലും പ്രാവച്ചമ്പലത്തും സിഗ്നൽ വിളക്കുകൾ തെളിയാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. വെള്ളായണിയിൽ സിഗ്നൽ തെളിയാതെയായിട്ട് രണ്ടാഴ്ചയിലേറെയായി.
വെള്ളായണിയിൽനിന്നും വാഹനങ്ങൾ ശാന്തിവിള, വെള്ളായണി ക്ഷേത്രം, കാക്കാമൂല, കല്ലിയൂർ ഭാഗങ്ങളിലേക്കു തിരിയുന്ന സ്ഥലത്താണ് സിഗ്നൽ കത്താതെയായത്.
ഇതുകാരണം നിരവധി യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ കാൽനടയാത്രക്കാരും റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുകയാണ്. പ്രാവച്ചമ്പലം ജംഗ്ഷനിൽ സിഗ്നൽ തെളിയാതെയായിട്ട് ഒരു മാസത്തോളമായതായി നാട്ടുകാർ പരാതിപ്പെടുന്നു.
നാലുവശങ്ങളിൽനിന്നും വാഹനങ്ങൾ എത്തിച്ചേരുന്ന ജംഗ്ഷനാണ് പ്രാവച്ചമ്പലം. മുമ്പ് പലതവണ അപകടമരണങ്ങൾ സംഭവിച്ചിട്ടുള്ള പാതയാണ്. രാത്രികാലങ്ങളിലാണ് കൂടുതലും നടക്കുന്നത്. പാപ്പനംകോട് ജങ്ഷനിലെ സിഗ്നൽ രാത്രിയായാൽ ഒരു നൂലിഴ പോലെയാണ് തെളിയുന്നത്.
ഇതുകാരണം മലയിൻകീഴ് റോഡിൽനിന്നും വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാകുന്നു. സിഗ്നൽ തെളിയാതെയായിട്ടും ട്രാഫിക് പോലീസിനെ പലയിടത്തും നിയോഗിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.
സുരക്ഷാസംവിധാനങ്ങളുടെ വീഴ്ചയും അശ്രദ്ധയും അമിതവേഗതയുമൊക്കെ അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. മീഡിയനുകളിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതവിളക്കുകളും ചില ഭാഗങ്ങളിൽ തെളിയുന്നില്ല.
കാരയ്ക്കാമണ്ഡപത്ത് സിഗ്നൽ തെളിയാത്തതുകാരണം റോഡ് മുറിച്ചുകടക്കുന്നതിനിടെ വയോധികൻ വാഹനമിടിച്ച് മരിച്ചിട്ടുണ്ട്.






