കോട്ടയം: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച പാലം പണി അധികൃതരുടെ അനാസ്ഥ മൂലം അനിശ്ചിതത്വത്തിലായതായി പരാതി. കഴിഞ്ഞ സാമ്പത്തിക വർഷം പാലത്തിന് ഫണ്ട് അനുവദിച്ചെന്ന് കാട്ടി തോട്ടിൽ നിർമ്മിച്ച മൺചിറ (മുട്ട്) നിലവിൽ പ്രദേശവാസികൾക്ക് വലിയ ദുരിതമായി മാറിയിരിക്കുകയാണ്. വൃശ്ചിക വേലിയേറ്റത്തിൽ ആദ്യം നിർമ്മിച്ച മുട്ട് ഒഴുകിപ്പോയെങ്കിലും, വീണ്ടും ഇരുവശങ്ങളിലും മുട്ടിട്ട് ഉറപ്പിച്ചതല്ലാതെ പാലം പണിയുടെ കാര്യത്തിൽ ഇതുവരെയും യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പതിനഞ്ചാം വാർഡിലെയും പതിനാറാം വാർഡിലെയും ജനങ്ങളെ ബന്ധിപ്പിക്കുന്ന ഈ തോടിന് കുറുകെ മുട്ടിട്ടതോടെ നീരൊഴുക്ക് തടസ്സപ്പെടുകയും വെള്ളം മലിനമാകുകയും ചെയ്തിരിക്കുകയാണ്. വാർഡ് മെമ്പർമാരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ സമീപനം അവസാനിപ്പിച്ച് എത്രയും വേഗം പാലം പണി പൂർത്തീകരിക്കണമെന്ന് പതിനഞ്ചാം വാർഡിലെയും പതിനാറാം വാർഡിലെയും പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും ആവശ്യപ്പെട്ടു. എത്രയും വേഗം പണി പൂർത്തിയാക്കി മൺചിറ പൊളിച്ചുമാറ്റി തോട്ടിലെ നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.






