കോട്ടയം : ഇത്തവണ മഴ കാര്യമായി ലഭിച്ചില്ലെങ്കിൽ വേനൽകാലത്തിനു മുൻപേ മലയോരം നേരിടാൻ പോകുന്നത് കനത്ത വരൾച്ചയാണ്. മുൻ വർഷത്തെ അപേക്ഷിച്ച് മണിമലയാറ്റിൽ ഭൂഗർഭ ജലനിരപ്പ് താഴ്ന്നു. കാരണം രാത്രിയിലെ മഞ്ഞും പകൽ സമയത്തെ ചൂടും. മണിമലയാറ്റിൽ ഇറിഗേഷൻ വകുപ്പിന്റെ സ്കെയിലിനും താഴെയാണ് ജലനിരപ്പ്, കയങ്ങളിലും കുഴികളിലും ചെക്ക് ഡാമുകളിലും ഒഴികെ മറ്റ് എല്ലായിടത്തും നീരൊഴുക്ക് നിലച്ചു.
ഒഴുക്ക് കുറഞ്ഞു പാറകൾ തെളിഞ്ഞ് ആറിന്റെ നടുവിൽ പച്ചപ്പും നിറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ ആദ്യം മുതൽ ഇടയ്ക്കിടെ മഴ ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി മഴ കുറഞ്ഞതോടെയാണ് ജലനിരപ്പ് വേഗത്തിൽ വറ്റിയത്. രാത്രി ഉണ്ടാകുന്ന കനത്ത തണുപ്പും തിരിച്ചടിയായി.
അതിനിടയിൽ എൽനിനോ എന്ന പ്രതിഭാസത്തെ തുടർന്ന് മൂന്നു ദിവസങ്ങളിൽ കൊടുംതണുപ്പും മഞ്ഞും മലയോരത്ത് നിറഞ്ഞിരുന്നു. പകൽ സമയത്ത് ഉയർന്ന താപനിലയുമാണ്. മലയോര മേഖലയിലെ കിണറുകൾ വറ്റിത്തുടങ്ങി. രണ്ട് ആഴ്ചയ്ക്കുള്ളിൽ മഴ ലഭിച്ചില്ലെങ്കിൽ വെള്ളം വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയാകും.
മണിമലയാറിനെ ആശ്രയിച്ച് പ്രധാനമായും മൂന്ന് കുടിവെള്ള പദ്ധതികളുണ്ട്. ചെക്ക് ഡാമിലെ ജലനിരപ്പിനെ ആശ്രയിച്ചാണ് ഇത് പ്രവർത്തിക്കുക. ജലനിരപ്പ് കൂടുതൽ താഴ്ന്നാൽ ശുദ്ധജല വിതരണവും പ്രതിസന്ധിയിലാകും.






