പത്തനംതിട്ട: കോയിപ്രത്ത് മോഡലിൽ യുവാക്കളെ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ പേര്‍ ദമ്പതികളുടെ ഇരയായെന്ന് സൂചന. കേസിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയത്തിലാണ് പൊലീസ്. സൈക്കോ മോഡലിൽ ആലപ്പുഴ സ്വദേശിയെയും റാന്നി സ്വദേശിയെയും കൂടാതെ മറ്റു രണ്ടുപേരും മര്‍ദനത്തിനിരയായെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണുകളടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സംശയം അന്വേഷണ സംഘത്തിന് ബലപ്പെട്ടത്. എന്നാൽ ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണവും ശാസ്ത്രീയ പരിശോധനയും ആവശ്യമാണ്. മുഖ്യപ്രതിയായ ജയേഷിന്‍റെ ഫോണിലെ രഹസ്യഫോള്‍ഡര്‍ തുറക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൂടുതൽ ഇരകളുടെ ദൃശ്യങ്ങള്‍ ഫോണിലുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. രശ്മിയുടെ ഫോണിൽ മര്‍ദനത്തിന്‍റെതടക്കം അഞ്ച് വീഡിയോ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്. രശ്മിയും മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയും ദൃശ്യങ്ങളിലുണ്ട്. റാന്നി സ്വദേശിയെ കെട്ടിത്തൂക്കി മര്‍ദിക്കുന്നതും ഫോണിലുണ്ട്.
അതേസമയം, പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. സംഭവത്തിൽ അറസ്റ്റിലായ ദമ്പതികളായ കോയിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, രശ്മി എന്നിവര്‍ പൊലീസുമായി സഹകരിക്കുന്നില്ല. കുറ്റകൃത്യത്തിനുള്ള യഥാര്‍ത്ഥ കാരണവും പൊലീസിന് കണ്ടെത്താനായില്ല. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഉടൻ അപേക്ഷ നൽകും. മര്‍ദനമേറ്റവരിൽ ആലപ്പുഴ സ്വദേശിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസിൽ ശാസ്ത്രീയമായ അന്വേഷണവും പൊലീസ് നടത്തും. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഹണിട്രാപ്പ് മോഡലിൽ ഭാര്യയെ കൊണ്ട് യുവാക്കളെ വിളിച്ചുവരുത്തി സ്റ്റേപ്ലർ പിന്നുകൾ ജനനേന്ദ്രിയത്തിൽ അടിച്ചും പ്ലേയറു കൊണ്ട് നഖം പിഴുതെടുത്തും അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഭാര്യ രശ്മിയെ കൊണ്ടാണ് യുവാക്കളുടെ ശരീരത്തിൽ ഈ കൊടിയ മർദ്ദനം ഭർത്താവ് ജയേഷ് നടത്തിയത്.






