ന്യൂഡൽഹി: ഇൻഡിഗോയുടെ ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട 6E33 നമ്പർ വിമാനം പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങൾ കാരണം പാതിവഴിയിൽ നിന്ന് തിരികെ ഡൽഹിയിലേക്ക് തിരിച്ചിറക്കി. ഏകദേശം ഏഴ് മണിക്കൂറോളം ആകാശത്ത് തുടരുന്നതിനുശേഷമാണ് വിമാനം മടങ്ങാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവസാന നിമിഷം ഏർപ്പെടുത്തിയ വ്യോമപാത നിയന്ത്രണങ്ങളാണ് വിമാനം തിരിച്ചുവിടാൻ കാരണമായതെന്ന് ഇൻഡിഗോ വക്താവ് വ്യക്തമാക്കി.
എത്യോപ്യ–എറിത്രിയ അതിർത്തിക്ക് സമീപം എത്തിയപ്പോഴാണ് വിമാനം പെട്ടെന്ന് യു-ടേൺ എടുത്ത് ഡൽഹിയിലേക്ക് തിരികെ പറക്കാൻ തുടങ്ങിയത്. ഇറാൻ-ഇസ്രായേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ യുദ്ധമേഖലകൾ ഒഴിവാക്കുന്നതിനായി ഗൾഫ് ഓഫ് ഏദൻ വഴിയും ആഫ്രിക്കയിലെ ചില ഭാഗങ്ങൾ വഴിയുമുള്ള പ്രത്യേക പാതയാണ് വിമാനം സ്വീകരിച്ചിരുന്നത്. എന്നാൽ മേഖലയിൽ വ്യോമപാത നിയന്ത്രണങ്ങളിൽ ഉണ്ടായ അപ്രതീക്ഷിത മാറ്റങ്ങൾ യാത്രയെ ബാധിക്കുകയായിരുന്നു.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമ പ്രാധാന്യം നൽകുന്നതെന്ന് ഇൻഡിഗോ അറിയിച്ചു. യാത്ര തുടരാനുള്ള സാധ്യതകളെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും എയർലൈൻ വ്യക്തമാക്കി.





