സിംഗപ്പൂർ: ഇറാൻ–യുദ്ധത്തെ തുടർന്ന് ഉയർന്ന ആഗോള ഊർജ്ജ പ്രതിസന്ധി ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഗൗരവമായി ബാധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഏഷ്യൻ രാജ്യങ്ങൾ. ഇന്ധനവില വർധനയും വിതരണ തടസ്സങ്ങളും കാരണം സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ പല രാജ്യങ്ങളും ബദൽ മാർഗങ്ങൾ തേടുകയാണ്.ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB) മേഖലയുടെ 2026 ലെ വളർച്ചാ പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 4.7 ശതമാനമായി കുറച്ചു. കൂടാതെ പണപ്പെരുപ്പം 5.2 ശതമാനമായി ഉയരുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി.
ലോക എണ്ണ–വാതക വിതരണത്തിന്റെ പ്രധാന മാർഗമായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണങ്ങൾ വർധിച്ചതാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയത്. സംഘർഷത്തിന്റെ തുടക്കത്തിൽ ഇറാൻ കടലിടുക്ക് ഭാഗികമായി അടച്ചതിനെ തുടർന്ന് ഏഷ്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ ഏകദേശം 30 ശതമാനം ഇടിവുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2015 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോഴത്തെ ഇറക്കുമതി.
ദക്ഷിണേഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്. ഖത്തറിനെ ആശ്രയിച്ചിരുന്ന പാകിസ്ഥാൻ ഇപ്പോൾ ഉയർന്ന ചെലവിൽ ബദൽ സ്രോതസ്സുകൾ തേടേണ്ട സാഹചര്യമാണുള്ളത്. ഇന്തോനേഷ്യ റഷ്യയിൽ നിന്ന് വലിയ തോതിൽ എണ്ണ വാങ്ങാനുള്ള പദ്ധതിയിലാണ്, അതേസമയം ജപ്പാൻ അമേരിക്കൻ ഇറക്കുമതി വർധിപ്പിച്ച് പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നു. എന്നാൽ ഷിപ്പിംഗ് ചെലവിലെ വർധന പല രാജ്യങ്ങൾക്കും തിരിച്ചടിയായി മാറുന്നു.
ഇന്ത്യയും റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ച് പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലാണ്. ഫെബ്രുവരി മുതൽ ഫിലിപ്പൈൻ പെസോ, തായ് ഭട്ട്, ഇന്ത്യൻ രൂപ എന്നിവയിൽ മൂല്യത്തകർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു. യുദ്ധം തുടരുന്ന സാഹചര്യത്തിൽ മേഖലയുടെ സാമ്പത്തിക സ്ഥിരത കൂടുതൽ അപകടത്തിലാകുമെന്ന ആശങ്കയാണ് വിദഗ്ധർ ഉയർത്തുന്നത്.




