വിയന്ന: ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തെ തുടർന്ന് വിയന്നയിലെ റഷ്യൻ എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥരെ ഓസ്ട്രിയ പുറത്താക്കി. ഇവർ നയതന്ത്ര ചട്ടങ്ങൾ ലംഘിച്ചുവെന്നും ചാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും ഓസ്ട്രിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
‘പേഴ്സണ നോൺ ഗ്രാറ്റ’ പദവി നൽകിയാണ് ഉദ്യോഗസ്ഥരെ പുറത്താക്കിയത്. ഇവർക്കു കുറച്ച് ദിവസത്തിനകം രാജ്യം വിടാൻ നിർദേശം നൽകിയിട്ടുണ്ട്. 2020ന് ശേഷം സമാന സംഭവങ്ങളിൽ പുറത്താക്കപ്പെട്ട റഷ്യൻ നയതന്ത്രജ്ഞരുടെ എണ്ണം 14 ആയി. എംബസിയിലെ ഉപകരണങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നുള്ള ഡാറ്റ ചോർത്തിയെന്നാണ് ആരോപണം. അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി, യൂറോപ്യൻ സുരക്ഷാ സഹകരണ സംഘടന, ഒപെക് എന്നിവയുടെ ഓഫീസുകൾ വിയന്നയിൽ ഉള്ളതാണ്.
വിയന്നയെ അന്താരാഷ്ട്ര ചാരപ്രവർത്തന കേന്ദ്രമായി കാണപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിലെ നിരവധി നയതന്ത്രജ്ഞരിൽ വലിയൊരു വിഭാഗം രഹസ്യ ഏജന്റുമാരാണെന്നുമാണ് കണക്കുകൾ. ഇതിനിടെ, ഓസ്ട്രിയയുടെ നടപടിയെ റഷ്യ വിമർശിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത് ഇരുരാജ്യ ബന്ധത്തെ ബാധിക്കുമെന്നും റഷ്യ അറിയിച്ചു. മറുപടിയായി റഷ്യയും ഓസ്ട്രിയൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ സാധ്യതയുണ്ടെന്ന സൂചനയും നൽകി.




