ന്യൂഡൽഹി: ഇറാൻ–അമേരിക്ക–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യൻ മേഖലയിലെ വിമാന സർവീസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഖത്തറിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ മെയ് 1 മുതൽ പൂർണ്ണമായി പുനരാരംഭിക്കുമെന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ അറിയിച്ചു.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളാണ് സർവീസുകൾ പഴയപടിയാക്കുന്നത്. സംഘർഷ സാഹചര്യം കാരണം കഴിഞ്ഞ ദിവസങ്ങളിൽ സർവീസുകളിൽ മാറ്റങ്ങളും റദ്ദാക്കലുകളും ഉണ്ടായിരുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും സർവീസുകൾ നടത്തുകയെന്നും എയർ ഇന്ത്യ അറിയിച്ചു.
സംഘർഷ മേഖലകൾ ഒഴിവാക്കിയുള്ള സുരക്ഷിതമായ ആകാശപാതകൾ ഉപയോഗിച്ചായിരിക്കും യാത്രകൾ. അവധിക്കാലത്തെ യാത്രാ തിരക്ക് കണക്കിലെടുത്ത് ടിക്കറ്റ് ബുക്ക് ചെയ്ത ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം ആശ്വാസമായിട്ടുണ്ട്. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.




