ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കാൻ സഹായവാഗ്ദാനവുമായി കാനഡ. എണ്ണയും എൽ.എൻ.ജിയും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് വിതരണം ചെയ്യാൻ തയ്യാറാണെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന ഗതാഗതത്തിന് പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് കാനഡയുടെ ഈ നിർദേശം. ഇതുമൂലം ഇന്ത്യയുടെ എണ്ണവിതരണ ശൃംഖലയിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.
വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ വൻതോതിൽ വർധിക്കുമെന്ന് മാർക്ക് കാർണി പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായ ഇന്ത്യയുടെ വിശ്വസ്ത ഊർജപങ്കാളിയാകാനാണ് കാനഡയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക വളർച്ചയും വ്യവസായമേഖലയുടെ വികസനവും കണക്കിലെടുക്കുമ്പോൾ 2040ഓടെ ഇന്ത്യയുടെ ഊർജ ഉപഭോഗം ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ എണ്ണ, വാതകം, ആണവോർജത്തിനാവശ്യമായ ധാതുക്കൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള സഹകരണം വർധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ തീരത്തുനിന്നുള്ള എൽഎൻജി വിതരണവും ക്ലീൻ ടെക്നോളജിക്ക് ആവശ്യമായ ധാതുക്കളും വഴി ഇന്ത്യയുടെ ഹരിത ഊർജ പദ്ധതികൾക്ക് പിന്തുണ നൽകാൻ കാനഡ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകദേശം 2.5 ബില്യൺ ഡോളർ മൂല്യമുള്ള യുറേനിയം വിതരണ കരാറിനെക്കുറിച്ചും ഇരുരാജ്യങ്ങൾ തമ്മിൽ ചർച്ചകൾ നടന്നതായി അറിയിച്ചു. ഇത് ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് ശക്തിയേകുമെന്നാണ് പ്രതീക്ഷ.






