കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കി. നിയമത്തിന്റെ കരട് പരിശോധിച്ച് അന്തിമ രൂപം നൽകുന്നതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ ഒമ്പതംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചു. നിയമ വിദഗ്ധർ, മുൻ ജഡ്ജിമാർ, ബ്യൂറോക്രാറ്റുകൾ, സാമൂഹിക പ്രവർത്തകർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. സമിതി ഉടൻ പ്രവർത്തനം ആരംഭിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.
ഓഗസ്റ്റിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ യുസിസി ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ സംസ്ഥാനത്തെ തദ്ദേശീയ വിഭാഗങ്ങളെ നിർദിഷ്ട നിയമത്തിൽ നിന്ന് ഒഴിവാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
യുസിസി നടപ്പാക്കുന്നതിലൂടെ എല്ലാവർക്കും ഒരേ നിയമം എന്ന ആശയമാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നിയമനിർമാണവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായിരിക്കുന്നതിനിടെയാണ് പശ്ചിമ ബംഗാളിന്റെ ഈ നീക്കം.


