തിരുവനന്തപുരം: പാറശ്ശാലയിൽ പട്ടാപ്പകൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. ചെറുവാരക്കോണം സി.എസ്.ഐ ലോ കോളേജിലെ വിദ്യാർഥിനിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘമാണ് വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
അവസാന വർഷ പരീക്ഷ എഴുതിയ ശേഷം ഉച്ചഭക്ഷണം കഴിക്കാനായി സഹപാഠികളോടൊപ്പം കാരുണ്യ ഹോട്ടലിലെത്തിയതായിരുന്നു വിദ്യാർഥിനികൾ. ഭക്ഷണം കഴിച്ച ശേഷം ബഥേൽ ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ ചെറുവാരക്കോണം ആർ.പി.എസ് ട്രേഡേഴ്സിന് സമീപത്തുവെച്ചാണ് സംഭവം.
ഇരുചക്ര വാഹനത്തിലെത്തിയ സംഘം വിദ്യാർഥിനികളിൽ ഒരാളെ കടന്നുപിടിക്കാൻ ശ്രമിച്ച ശേഷം അതിവേഗം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വിദ്യാർഥിനി ആദ്യം പാറശ്ശാല പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം നടന്നത് തമിഴ്നാട് അതിർത്തി മേഖലയിലായതിനാൽ കളിയിക്കാവിള പൊലീസിനെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.
തുടർന്ന് വിദ്യാർഥിനിയുടെ പരാതിയിൽ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.
ബൈക്ക് ഓടിച്ചിരുന്ന കുരുന്തൻകോട് സ്വദേശി ഭാരതി ബാബുവിനെയും, ലൈംഗികാതിക്രമത്തിന് ശ്രമിച്ച 17കാരനെയുമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ ഇന്ന് കുഴിത്തുറ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


