ന്യൂഡൽഹി: പഴകിയതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തെന്ന പരാതികളുടെ അടിസ്ഥാനത്തിൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് ഒമ്പത് നോട്ടീസുകൾ അയച്ചതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അറിയിച്ചു.
ഭക്ഷ്യസുരക്ഷാ-ഗുണനിലവാര നിയമം, 2006 ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നോട്ടീസുകൾ നൽകിയതെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. സ്വിഗ്ഗിയുടെ അതിവേഗ ഡെലിവറി സേവനമായ ഇൻസ്റ്റാമാർട്ട് വഴി കാലാവധി കഴിഞ്ഞതും കേടായതും മലിനമായതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തതായി നിരവധി ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ വിശദീകരണവും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും സമർപ്പിക്കാൻ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനോട് എഫ്എസ്എസ്എഐ നിർദേശിച്ചു. തൃപ്തികരമായ വിശദീകരണം ലഭിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
മലിനമായ മുട്ട, പാൽ, കേടായ പാക്കറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണം ചെയ്തതായും പരാതികളിൽ പറയുന്നു. കൂടാതെ, തെറ്റായതോ നിലവിലില്ലാത്തതോ ആയ എഫ്എസ്എസ്എഐ ലൈസൻസ് നമ്പറുകൾ ഉപയോഗിച്ചതായും അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്.
ഉയർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പരാതി എത്തിച്ചിട്ടും തൃപ്തികരമായ മറുപടിയോ പ്രശ്നപരിഹാരമോ ലഭിച്ചില്ലെന്നാണ് ചില ഉപഭോക്താക്കളുടെ പരാതി. ചിലർക്ക് പരാതി പരിഹരിക്കുന്നതിന് പകരം പണം തിരികെ നൽകാമെന്ന വാഗ്ദാനം മാത്രമാണ് നൽകിയതെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.











