കണ്ണൂർ: പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി സിപിഐഎം നേതാവ് ടി.ഐ. മധുസൂദനൻ. പിണറായി വിജയൻ നടത്തിയ പ്രസംഗത്തിൽ ഭീഷണി എവിടെയാണെന്ന് ചോദിച്ച മധുസൂദനൻ, സിപിഐഎം ഭീഷണി മുഴക്കുകയാണെന്ന പ്രചാരണം ശരിയല്ലെന്നും വ്യക്തമാക്കി.
തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി മുന്നോട്ടുപോകുന്നതാണ് സിപിഐഎമ്മിന്റെ ശൈലിയെന്ന് മധുസൂദനൻ പറഞ്ഞു. പിണറായി വിജയനെ കാണുമ്പോൾ പേടിക്കുന്നത് തങ്ങളുടെ കുറ്റമല്ലെന്നും അദ്ദേഹം പരിഹസിച്ചു. പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ കുറിപ്പ് വായിച്ചാണ് മധുസൂദനൻ വാർത്താസമ്മേളനം നടത്തിയത്. പ്രസംഗത്തിലെ ഓരോ പരാമർശവും ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി എവിടെയാണെന്ന ചോദ്യം.
പിണറായി വിജയന്റെ സ്വരം ഭീഷണിയുടേതാണെന്ന് നേരത്തെ പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്ന് കേന്ദ്ര കമ്മിറ്റി വരെ മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു പിണറായിയുടെ പ്രസംഗമെന്നും കുഞ്ഞികൃഷ്ണൻ പ്രതികരിച്ചിരുന്നു.
പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് പാർട്ടിയുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമമാണ് പയ്യന്നൂരിൽ ഉണ്ടായതെന്നായിരുന്നു പിണറായി വിജയന്റെ വിമർശനം. ഒരു കമ്മ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെല്ലാം കുഞ്ഞികൃഷ്ണൻ ചെയ്ത നിലയുണ്ടായെന്നും അതിന്റെ ഭാഗമായി ആളുകൾ സംശയാലുക്കളായെന്നും പിണറായി പറഞ്ഞിരുന്നു.
ആര് തെറ്റ് ചെയ്താലും സിപിഐഎം നടപടിയെടുക്കുമെന്നും പാർട്ടിക്കെതിരെ നീങ്ങിയാൽ ആരാണെന്ന് നോക്കാതെ നടപടി ഉണ്ടാകുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു. പാർട്ടിയെ തകർക്കാനുള്ള നീക്കമാണ് വി. കുഞ്ഞികൃഷ്ണൻ നടത്തിയതെന്നും ശത്രുവിന്റെ കയ്യിലെ കോടാലിയായി അദ്ദേഹം മാറിയെന്നും പിണറായി വിജയൻ പ്രസംഗത്തിൽ ആരോപിച്ചിരുന്നു.
ഈ പരാമർശങ്ങൾക്കെതിരെയാണ് വി. കുഞ്ഞികൃഷ്ണൻ രംഗത്തെത്തിയത്. പിന്നാലെ പിണറായിയുടെ പ്രസംഗത്തെ പ്രതിരോധിച്ചുകൊണ്ടാണ് ടി.ഐ. മധുസൂദനന്റെ പ്രതികരണം.


