ആരുടെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. ലഹരി ഉപയോഗം വലിയ തോതിലുള്ള അസമത്വത്തിലേക്ക് നാടിനെ എത്തിച്ചിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ യുവാവ് പൊലീസുകാരോട് താൻ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. പൊലീസുകാർ പോലും അമ്പരന്ന് പോയ നിമിഷങ്ങൾ.
കൃത്യമായി കൊലനടത്തിയ സ്ഥലങ്ങളും ആ യുവാവ് പോലീസിനെ ധരിപ്പിച്ചു. മൂന്നും വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്ഥലങ്ങൾ. പൊലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളിൽ എത്തുമ്പോഴാണ് കേരളം ഞെട്ടിത്തരിച്ച കൂട്ടക്കൊലയുടെ വിവരം പുറം ലോകം അറിഞ്ഞത്. മാതാവ്, മുത്തശ്ശി, തന്റെ പെൺസുഹൃത്തിനെയും അവരുടെ മാതാപിതാക്കളെയും കൊന്നുവെന്ന് ഇയാൾ പറഞ്ഞതിന് പിന്നാലെ ആറ്റിങ്ങൽ ഡിവൈഎസ്പിയെ പോലീസുകാർ വിവരമറിയിച്ചു. ഡിവൈഎസ്പി പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി. തുടർന്ന് മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലേക്കും സന്ദേശങ്ങൾ പങ്കുവെക്കപ്പെട്ടു. അഫാൻ പറഞ്ഞ വിവരങ്ങൾ സത്യമാണോയെന്ന് പൊലീസ് ആദ്യം തിരഞ്ഞത്. അന്വേഷണത്തിൽ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു.
പേരുമലയിൽ മൂന്നുപേരുടെ കൊലപാതകം നടന്നുവെന്നാണ് അഫാൻ പറഞ്ഞത്. എന്നാൽ ഇവിടെ രണ്ടുപേരെ കൊല്ലപ്പെട്ട നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും പൊലീസ് കണ്ടെത്തുകയായിരുന്നു. അഫാന്റെ ഇരകളിൽ ഒരാൾ 13 വയസ്സുകാരൻ സഹോദരൻ അഫ്സാനാണ്. പ്രതിയും സഹോദരനുമായി പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. സഹോദരനെ വലിയ സ്നേഹമായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നത്. സമൂഹമാധ്യമങ്ങളിൽ സഹോദരനൊപ്പമുള്ള ധാരാളം ചിത്രങ്ങൾ അഫാൻ പങ്കുവച്ചിട്ടുണ്ട്. പരീക്ഷ കഴിഞ്ഞശേഷം സ്കൂളിൽ നിന്ന് വീട്ടിലെത്തിയതായിരുന്നു അഫ്സാൻ. കൊലപ്പെടുത്തുന്നതിന് മുൻപ് അഫ്സാനെ അഫാൻ ഭക്ഷണം കഴിക്കാൻ പുറത്തുകൊണ്ടുപോയതായും സൂചനയുണ്ട്.






