ടെഹ്റാൻ: കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ മകൻ മുജ്തബ ഖമനേയി പിൻഗാമിയാകും. അലി ഖമേനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്തബ ഖമേനി. അലി ഖമനെയിയുടെ സംസ്കാരചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി പിൻഗാമിയുടെ പേര് പ്രഖ്യാപിക്കും. നാലരപതിറ്റാണ്ട് മുന്‍പുള്ള അമേരിക്കന്‍ ആശ്രിതത്തിലേക്ക് ഇറാന്‍ പോകുമോ ആശങ്ക ഉയരുന്നതിനിടെയാണ് മുജ്തബ ഖമനേയി പിൻഗാമിയാകും എന്ന വാര്‍ത്ത എത്തുന്നത്.
മതരാഷ്ട്രമായ ഇറാനിൽ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തര-വിദേശ നയങ്ങളിൽ അന്തിമവാക്കും അദ്ദേഹത്തിന്റേതാണ്. സായുധസേനയുടെ കമാൻഡർ ഇൻ ചീഫായ പരമോന്നത നേതാവാണ് രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുക. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഐആജിസിയുടെ കമാൻഡറെ നിയമിക്കാനും പിരിച്ചുവിടാനും പരമോന്നത നേതാവിനാണ് അധികാരം.
1979ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിൻ്റെ പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഖമനെയി. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്. 1989-ൽ മരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. റൂഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമേനി രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നത്. 1989 മുതൽ ഇന്നുവരെ ഏകദേശം 35 വർഷം ഇറാന്റെ എല്ലാ നിർണായക തീരുമാനങ്ങളിലും അവസാന വാക്ക് ഖമനെയിയുടേതായിരുന്നു.






