തിരുവനന്തപുരം: സംസ്ഥാനത്ത് എൽപിജി മേഖലയിലെ കരിഞ്ചന്ത, അനധികൃത സംഭരണം, ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് പരിശോധനകളും എൻഫോഴ്‌സ്‌മെന്റ് നടപടികളും ശക്തമാക്കി.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ചുമതലയുള്ള സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആറ്റിങ്ങൽ സമീപം നടത്തിയ പരിശോധനയിൽ 600-ലധികം എൽപിജി സിലിണ്ടറുകൾ പിടിച്ചെടുത്തു. പൊതുമേഖലാ ഓയിൽ കമ്പനികളുടെ ഗാർഹിക, വാണിജ്യ, ചോട്ടു സിലിണ്ടറുകൾ ഉൾപ്പെടുന്നതാണ് ഇവ.
ഇതുമായി ബന്ധപ്പെട്ട വിശദമായ പരിശോധനയും കണക്കെടുപ്പും പുരോഗമിക്കുകയാണ്. ഇതിന് പുറമെ, രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് ഗാർഹിക എൽപിജി സിലിണ്ടറുകളും പിടിച്ചെടുത്തു.
അതേസമയം, ഏപ്രിൽ 10-നു രാത്രി സാധുവായ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 50 വാണിജ്യ സിലിണ്ടറുകൾ പോലീസ് തടഞ്ഞു. തുടർന്ന് സിവിൽ സപ്ലൈസ് അധികൃതരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്തതിനാൽ സിലിണ്ടറുകളും വാഹനവും കസ്റ്റഡിയിലെടുത്തു. എൽപിജി വിതരണ നിയന്ത്രണ ഉത്തരവും 1955-ലെ അവശ്യസാധന നിയമവും പ്രകാരം നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത സിലിണ്ടറുകളിൽ നിറച്ചതും ശൂന്യവുമായവ ഉൾപ്പെടുന്നു. അനധികൃതമായി ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനും നിയമവിരുദ്ധ വിതരണത്തിനുമായി ഇവ ഉപയോഗിച്ചിരുന്നുവെന്ന സംശയമാണ് അധികൃതർ ഉയർത്തുന്നത്. പിടിച്ചെടുത്ത സാധനങ്ങൾ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും കേരള എൽപിജി വാർ റൂമിന്റെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ മുഹമ്മദ് ഷഫീഖ് അറിയിച്ചു. സംസ്ഥാനമൊട്ടാകെ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






