തിരുവനന്തപുരം: കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും കീബോര്‍ഡ് ആർട്ടിസ്റ്റുമായ രഞ്ജു ജോണിന്റെ തിരോധാനത്തില്‍ ഭാര്യയ്ക്കും ഭാര്യാകുടുംബത്തിനുമെതിരെ ആരോപണവുമായി രഞ്ജുവിന്‌റെ കുടുംബം. രഞ്ജുവുമായി പ്രശ്‌നമില്ലെന്ന ഭാര്യയുടേയും കുടുംബത്തിന്റെയും വാദം തെറ്റാണെന്നും നിരന്തരമായി പ്രേഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. രഞ്ജുവിന്റെ തിരോധാനത്തിന് പിന്നില്‍ ഭാര്യയും ഭാര്യാവീട്ടുകാരുമാണെന്നും കുടുംബം ആരോപിച്ചു.
മാത്രമല്ല ഭാര്യാ വീട്ടുകാര്‍ ശാരീരികമായും മാനസികമായും രഞ്ജുവിനെ പീഡിപ്പിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളും ആരോപിക്കുന്നു. രഞ്ജുവിന്‌റെ പരിപാടി നടക്കുന്ന സ്ഥലത്ത് വെച്ചും രഞ്ജുവിനെ ഭാര്യാവീട്ടുകാര്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ആറുമാസമായി രഞ്ജു ഭാര്യാവീട്ടില്‍ പോകാറില്ല. പേടികൊണ്ടാണ് പോകാത്തതെന്നും സുഹൃത്തുക്കള്‍ പറയുന്നു. അവസാനം പരിപാടി കഴിഞ്ഞു പോകുമ്പോള്‍ ഭാര്യാവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രഞ്ജു ഇറങ്ങിയത്. എന്നാല്‍ രഞ്ജു ഭാര്യാവീട്ടിലേക്ക് എത്തിയിട്ടില്ലെന്നും അതില്‍ ദുരൂഹതയുണ്ടെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നിന്നുമാണ് റേഞ്ചുവിനെ കാണാതായത്. തുടർന്ന് ബന്ധുക്കള്‍ നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഏഴ് ദിവസം പിന്നിട്ടിട്ടും രഞ്ജുവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നവംബര്‍ മുതല്‍ ആലപ്പുഴയിലാണ് രഞ്ജു താമസിച്ചിരുന്നത്. ആലപ്പുഴ സൗത്ത് പോലീസിനും പരാതി കൈമാറിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9544406691 എന്ന നമ്പറിലോ നെയ്യാറ്റിന്‍കര, ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലോ അറിയിക്കുക.






