പാലക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ ചങ്ങലീരി മോതിക്കൽ പ്രദേശത്ത് വീടിന്റെ സിറ്റൗട്ടിൽ കയറി കാട്ടുപന്നി ആക്രമിച്ച സംഭവത്തിൽ യുവാവിന് പരുക്കേറ്റു. പരുക്കേറ്റ യുവാവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മോതിക്കൽ ഇടിഞ്ഞാടി ഭാഗത്തെ വെള്ളാഞ്ചിരി അഷറഫിന്റെ മകൻ മുസഫിർ (20) എന്ന യുവാവിനാണ് പരുക്കേറ്റത്. ജോലിക്കു പോകാനായി പിതാവ് അഷറഫിനൊപ്പം രാവിലെ വീടിന്റെ സിറ്റൗട്ടിലേക്ക് ഇറങ്ങിയ ഉടൻ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പന്നിയുടെ തേറ്റ തട്ടി കാൽമുട്ടിന് പരുക്കേറ്റു. ഉടൻ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ ഗുരുതര പരുക്കുകൾ ഒഴിവായി. ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.
പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. രാത്രിയും പകലും ഭേദമില്ലാതെ പന്നിക്കൂട്ടങ്ങൾ പ്രദേശത്ത് സഞ്ചരിക്കുന്നതായി പരാതിയുണ്ട്. രാവിലെ മദ്രസകളിലേക്കും ട്യൂഷൻ ക്ലാസുകളിലേക്കും പോകുന്ന വിദ്യാർഥികളും ടാപ്പിങിനും നടക്കാനും പോകുന്നവരും കാട്ടുപന്നി ആക്രമണ ഭീതിയിലാണ്.
രാത്രി ഏഴ് മണിയോടെ വീടുകളുടെ മുറ്റങ്ങളിൽ പോലും പന്നിക്കൂട്ടം എത്തുന്ന സ്ഥിതിയാണുള്ളത്. ഇതുമൂലം രാത്രി സമയങ്ങളിലും പുലർച്ചെയും ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ഭയക്കുന്ന അവസ്ഥയാണ്. പ്രദേശത്തെ തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിത്തെളിക്കാൻ ഭൂമിയുടമകൾക്ക് നിർദേശം നൽകണമെന്നും, കാട്ടുപന്നികളെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാകണമെന്ന് മോതിക്കൽ വാർഡ് മെമ്പർ കെ. ഷമീറ അഷറഫ് ആവശ്യപ്പെട്ടു.
വേണമെങ്കിൽ



