എറണാകുളം : കോതമംഗലം വാവേലിയിൽ വീടിന്റെ ചുറ്റു മതിൽ തകർത്ത് കാട്ടാന. ചിരപ്പുറത്ത് താമസിക്കുന്ന ജോസ് എന്നയാളുടെ വീടിന്റെ ചുറ്റു മതിലാണ് കാട്ടാന തകർത്തത്.കോട്ടപ്പാറ വനത്തിൽ നിന്നാണ് ഈ പ്രദേശത്ത് ആനകളെത്തുന്നത്. പല രീതിയിലുള്ള പ്രതിരോധങ്ങളും മേഖലകളിൽ കർഷകർ തീർക്കുന്നുണ്ടെങ്കിലും ഈ മാർഗങ്ങളൊന്നും തന്നെ ഫലം കണ്ടിരുന്നില്ല അതിനിടെയാണ് കാട്ടാനയുടെ ഈ ആക്രമം. ജോസിന്റെ വീടിന്റെ മുൻവശത്തെ പ്ലാവിൽ നിന്നു ചക്ക തിന്നാനെത്തിയ ആനയാണു മതിൽ തകർത്ത് അകത്തുകടന്നത്.
മാത്രമല്ല സമീപത്ത് താമസിക്കുന്ന ബേബി എന്നയാളുടെ വാഴ ഉൾപ്പെടെയുളള കൃഷികളും ആന നശിപ്പിച്ചു. കുറച്ച് നാളുകളായി കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിൽ കാട്ടാനശല്യം രൂക്ഷമാണ്. അതേസമയം കവളങ്ങാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശവും മുള്ളരിങ്ങാട് വനമേഖലയും കാട്ടാനാഭീഷണിയിലാണ് .പകൽ സമയത്തും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയാണെങ്കിലും അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.






