തിരുവനന്തപുരം: സമുദായിക സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ലെന്നും എന്നാൽ വർഗീയ പരാമർശങ്ങൾ ഉണ്ടായാൽ ശക്തമായി പ്രതികരിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. എസ്എൻഡിപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന തീരുമാനത്തിൽ നിന്ന് എൻഎസ്എസ് പിൻമാറിയ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പ്രസ്ഥാനങ്ങൾ ഒരുമിച്ച് കൂടിചേരുന്നത് നല്ല കാര്യമാണെന്നും എന്നാൽ ചേർന്ന് പ്രവർത്തിക്കണമോ എന്നത് അവരവരുടെ തീരുമാനമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സമുദായിക സംഘടനകളുടെ ആഭ്യന്തര വിഷയങ്ങളിൽ കോൺഗ്രസ് ഇടപെടില്ലെന്നും അതുപോലെ തന്നെ കോൺഗ്രസിന്റെ കാര്യങ്ങളിൽ മറ്റാർക്കും ഇടപെടാൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ ഉൾപ്പെടെ പത്മ പുരസ്കാരം ലഭിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും വി.ഡി. സതീശൻ പറഞ്ഞു. രാഷ്ട്രീയം കൊണ്ടാണ് പുരസ്കാരം ലഭിച്ചതെന്ന് പറഞ്ഞ് അപമാനിക്കേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് വിശാല മനസ്സുള്ള പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനെ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ വർഗീയത പറഞ്ഞാൽ അതിനോട് യോജിക്കാനാവില്ലെന്നും അത്തരം നിലപാടുകളോട് ശക്തമായ എതിർപ്പുണ്ടാകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
അതേസമയം, എസ്എൻഡിപിയുമായി ഉണ്ടായിരുന്ന ഐക്യശ്രമത്തിൽ നിന്ന് എൻഎസ്എസ് പിന്മാറുകയാണെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അറിയിച്ചിരുന്നു. ഐക്യത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന സംശയം തോന്നിയതായും എന്നാൽ അത് വിശദീകരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാനാകില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഐക്യശ്രമം പ്രായോഗികമല്ലെന്നും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് എൻഎസ്എസിനുള്ളതെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.






