എല്‍ഡിഎഫും യുഡിഎഫും അരങ്ങുവാഴുന്ന കേരളരാഷ്ട്രീയത്തിലേക്ക് ഒരു മൂന്നാം മുന്നണിയായി ബിജെപിയെ ഉയര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്ന പാലക്കാട്, ഇത്തവണ പാലക്കാട് ബിജെപി തലയുയര്‍ത്തുമോ, അതോ കോണ്‍ഗ്രസ് പിടിച്ചുവാങ്ങിയിടത്തില്‍ കോണ്‍ഗ്രസ് തന്നെ തുടരുമോ, ഇനി അതുമല്ല, കളംമാറി ചവിട്ടിയ സരിനിലൂടെ ഇടതുമുന്നണി നേടുമോ…?
മാറിമറിയുന്ന രാഷ്ട്രീയഭൂപടത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് പാലക്കാട് നിയമസഭാ മണ്ഡലം. സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന മണ്ഡലം. നാല് പതിറ്റാണ്ടിലധികമായി ബിജെപിക്ക് 10 ശതമാനത്തിലധികം വോട്ടുള്ള മണ്ഡലം.
സിപിഐഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് തുടര്‍ച്ചയായി രണ്ട് തവണ തഴഞ്ഞ വോട്ടര്‍മാരുടെ മണ്ഡലം. ഷാഫി പറമ്പിലെന്ന യുവനേതാവിന്റെ പ്രാധാന്യംകൊണ്ട് മാത്രം കൊണ്ട് സിപിഐഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിച്ച മണ്ഡലം. അങ്ങനെ കേരളം പാലക്കാടിനെ ഉറ്റുനോക്കാന്‍ കാരണങ്ങള്‍ ഏറെയാണ്.

ഷാഫിയുടെ സ്വന്തമിടത്തെ നയിക്കാന്‍ കോണ്‍ഗ്രസ് ഇറക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ കളംനിറയുന്നുണ്ട്. രാഹുലിന്റെ വരവിലെ അനിഷ്ടം പരസ്യമാക്കി ഇടതത്തേയ്ക്ക് ചെരിഞ്ഞ ഡോ.പി സരിനെ ഇറക്കിയ സിപിഎമ്മിനെ ഓര്‍ത്ത് ആര്‍ക്കും പുതുമതോന്നിയിട്ടുമില്ല. ബിജെപിയാണെങ്കില്‍ സി കൃഷ്ണകുമാറിനെയാണ് മണ്ഡലം നേടാനുള്ള ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നത്. വാശിയേറിയ ത്രികോണപ്പോരില്‍ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ആരായിരിക്കും വിജയക്കൊടി പാറിക്കുക.
മണ്ഡലത്തിന്റെ ചരിത്രം പറയുന്നതെന്ത് ?
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ചേര്‍താണ് പാലക്കാട് നിയമസഭ മണ്ഡലം. 2021ലെ വോട്ടര്‍പട്ടിക പ്രകാരം 1.78 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കെടുക്കുകയാണെങ്കില്‍ പാലക്കാടിന്റെ നഗരമേഖലയില്‍ ബിജെപിക്കാണ് മുന്‍തൂക്കം. നിലവില്‍ പാലക്കാട് നഗരസഭ ബിജെപിയുടെ കയ്യിലാണ്. 52 കൗണ്‍സിലര്‍മാരില്‍ 28 പേരും ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയുടെ പ്രതിനിധികളുമാണ്.

ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തിയാല്‍ കാര്യങ്ങള്‍ നേരെ മറിയും. ഇവിടെ മേല്‍ക്കൈ എല്‍ഡിഎഫിനും യുഡിഎഫിനുമാണ്. കണ്ണാടി ഗ്രാമപഞ്ചായത്ത് എല്‍ഡിഎഫിന്റെ കയ്യിലാണെങ്കില്‍ പിരയിരി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഭരിക്കുന്നത് യുഡിഎഫാണ്.
പാലക്കാടിനെ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലം എന്നുതന്നെ വിശേഷിപ്പിക്കാനാനാണ് കൂടുതല്‍ എളുപ്പം. മണ്ഡലരൂപീകരണത്തിന് ശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളില്‍ അഞ്ച് തവണമാത്രമാണ് സിപിഎമ്മിന് മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ഥിയെ നിയമസഭയിലെത്തിക്കാന്‍ സാധിച്ചത്. എം വി വാസുവിലൂടെ 1965ലാണ് ആദ്യമായി സിപിഐഎം മണ്ഡലത്തില്‍ വിജയിക്കുന്നത്. ആര്‍ കൃഷ്ണന്‍, ടി കെ നൗഷാദ്, കെ കെ ദിവാകരന്‍ എന്നിവരാണ് സിപിഐഎമ്മില്‍ നിന്ന് നിയമസഭയിലെത്തിയത്.

1982-ല്‍ ഒ രാജഗോപാലിനെ അവതരിപ്പിച്ചതോടെയാണ് ബിജെപി മണ്ഡലത്തില്‍ ചുവടുറപ്പിക്കുന്നത്. കേവലം 1.75 ശതമാനത്തില്‍ നിന്നാണ് രാജഗോപാലെത്തിയപ്പോള്‍, ബിജെപിയുടെ വോട്ടുവിഹിതം 14 ശതമാനം കടന്നത്. പിന്നീടൊരിക്കല്‍പ്പോലും ബിജെപിയുടെ വോട്ട് 10 ശതമാനത്തിന് താഴെ പോയിട്ടില്ല. അന്നത്തെ 14ല്‍ നിന്ന് 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ 35 ശതമാനത്തിലേക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.
ബിജെപിയുടെ വളര്‍ച്ചയും 2016, 2021 തിരഞ്ഞെടുപ്പുകളും
ഒ രാജഗോപാലിന് ശേഷം ബിജെപി സംസ്ഥാന തലത്തില്‍ സ്വീകാര്യതയുള്ള ഒരു നേതാവിനെ ആദ്യമായി മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നത് 2016 ലായിരുന്നു. അന്ന് ശോഭ സുരേന്ദ്രനാണ് ബിജെപിക്കായി പാലക്കാട് മത്സരിക്കാനിറങ്ങിയത്. മണ്ഡലത്തില്‍ ആദ്യമായി സിപിഐഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും അതേ തിരഞ്ഞെടുപ്പില്‍.
എന്നാല്‍ ഷാഫി പറമ്പിലിനൊപ്പമായിരുന്നു പാലക്കാടെ വോട്ടര്‍മാര്‍ നിന്നത്. പതിനേഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫിയുടെ വിജയം. 29 ശതമാനം വോട്ടാണ് ശോഭ നേടിയത്. സിപിഎമ്മിനായി അന്ന് മത്സരിച്ചത് എന്‍ എന്‍ കൃഷ്ണദാസായിരുന്നു. 28.07 ശതമാനം വോട്ടാണ് കൃഷ്ണദാസ് നേടിയത്. മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി സിപിഎമ്മിന്റെ വോട്ടുവിഹിതം 30 ശതമാനത്തിന് താഴെയെത്തുകയായിരുന്നു.

2016-ല്‍ ശോഭ സുരേന്ദ്രന്‍ മത്സരിച്ചതിനേക്കാള്‍ വലിയ വെല്ലുവിളി ഷാഫി നേരിട്ടത് 2021ലായിരുന്നു. അന്ന് മെട്രൊമാന്‍ ഇ ശ്രീധരനായിരുന്നു ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ ശ്രീധരനുണ്ടാക്കിയ സ്വാധീനം, ബ്യൂറോക്രാറ്റ് എന്ന നിലയിലെ മികവ് ഇവയെയെല്ലാം ഷാഫിക്ക് മറികടക്കണമായിരുന്നു. 2016-ല്‍ ത്രികോണ പോരായിരുന്നെങ്കില്‍ 2021ല്‍ ബിജെപി-കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ മത്സരമായി. സിപിഎം ആ ചിത്രത്തിലില്ലായിരുന്നുവെന്ന് തന്നെ പറയാം.
അവസാനറൗണ്ട് വരെ ശ്രീധരനായിരുന്നു ലീഡ്. എന്നാല്‍, 3,859 വോട്ടിന്റെ കേവലഭൂരിപക്ഷത്തില്‍ ഷാഫി മിന്നി കേറി. ഒപ്പം മണ്ഡലചരിത്രത്തിലാദ്യമായി അരലക്ഷത്തിലധികം വോട്ടോടെ ബിജെപിയുടെ ശ്രീധരന് മുന്നേറ്റം ഉണ്ടായിരുന്നു. ഷാഫി പറമ്പില്‍ എന്ന യുവ നേതാവിനോടുള്ള താല്‍പര്യവും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും ഒന്നുകൊണ്ടുമാത്രമായിരുന്നു ആ വിജയം. ഇത്തവണ അത് രാഹുലിലൂടെ ആവര്‍ത്തിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാന ചോദ്യവും ആകാംഷയും.
പി സരിന്‍ രാഹുലിന് വെല്ലുവിളിയോ ?
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതും
പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ആരംഭിച്ചതും ഒപ്പമെന്ന് പറയാം. വിവാദങ്ങളുടെ അഗാതഗര്‍ത്തത്തിലേയ്ക്ക് പാലക്കാട് കോണ്‍ഗ്രസിനെ തള്ളിയിടാന്‍ പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെ പിറവികളുണ്ടാവുകയായിരുന്നു.

പാലക്കാടിന്റെ മണ്ണില്‍ ഉശിരുള്ള നേതാക്കള്‍ ഉള്ളപ്പോള്‍ വരത്തനൊരുത്തനെകൊണ്ടുവന്ന് മത്സരിപ്പിക്കണോയെന്നത് സരിന്റെ സമനിലതെറ്റിച്ചുവെന്ന് പറയാം. തീ തുപ്പുന്നപോലെ കുറച്ചുനല്ല ആരോപണങ്ങള്‍ ഷാഫിക്കും വിഡി സതീശനും രാഹുലിനും നേരെ ഉന്നയിച്ച് ഇടതിന്റെ പടക്കളത്തിലേയ്ക്ക് സരിനെത്തിയത്.
സതീശന്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ഷാഫിയെ വടകരയില്‍ മത്സരിപ്പിച്ചത് ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണെന്നടക്കം സരിന്‍ ഉന്നയിച്ചു. പാലക്കാട് ബിജെപിക്ക് നല്‍കാനുള്ള നീക്കമാണെന്ന തരത്തിലായിരുന്നു സരിന്റെ വാക്കുകള്‍. സരിന്റെ വാക്കുകളില്‍ ആകൃഷ്ടനായ ഇടതുപക്ഷം രാഷ്ട്രീയ അനാഥത്വത്തിന് സരിനെ വിട്ടുകൊടുക്കില്ലായെന്ന് ഉറപ്പിച്ച് ഒരു സ്ഥാനാര്‍ത്ഥിത്വവും നല്‍കി സ്വീകരിച്ചു.
സരിനുന്നയിച്ച ആരോപണങ്ങള്‍ അത്ര നിസാരമല്ല എന്നതാണ് രാഹുലിന് വെല്ലുവിളിയാകുന്നത്. ഷാഫി പറമ്പില്‍ പാര്‍ട്ടിയില്‍ അമിതസ്വാധീനം ചെലുത്തുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിട്ടുള്ളതാണ്. രാഹുലാകട്ടെ ഷാഫിയുടെ അടുത്ത അനുയായിയും. രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വന്നതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ തന്നെ സ്വരച്ചേര്‍ച്ചകളുണ്ടെന്നകാര്യവും പലകോണില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്.
സരിന്‍ പാലക്കാട്ടുകാരനാണെന്നതും കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നതിന്റെ തെളിവുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സരിന് പിന്നാലെ നേതൃത്വത്തിനോട് എതിര്‍പ്പ് വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും പാര്‍ട്ടി വിട്ടിരുന്നു. ശേഷം രണ്ട് യുവനേതാക്കള്‍ക്കൂടി കൈപ്പത്തി ഉപേക്ഷിച്ചതും രാഹുലിന് വെല്ലുവിളി തന്നെയാണ്.
ഷാഫിക്ക് ലഭിച്ചിരുന്ന നിഷ്പക്ഷ വോട്ടുകള്‍, സിപിഐഎം അണികളുടെ വോട്ടുകള്‍, വിവിധ സാമുദായിക വിഭാഗങ്ങളുടെ പിന്തുണ, ഇതെല്ലാം അനുകൂലമാക്കാന്‍ രാഹുലിന് കഴിയുമോയെന്നതാണ് ആകാംഷ. കടുത്ത സിപിഐഎം വിരോധിയാണ് രാഹുല്‍. മുഖ്യമന്ത്രി പിണറായി വിജയനെ, വിജയാ എന്നാണ് രാഹുല്‍ അഭിസംബോധന ചെയ്യുന്നത്. ഇത്തരത്തിലുള്ള ഒരു വ്യക്തിക്ക് സിപിഐഎം അനുഭാവികള്‍ വോട്ടുചെയ്യുമോയെന്നതും ശക്തിയേറിയ ചോദ്യമാണ്.
ഇടഞ്ഞുചെന്ന സരിനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ പ്രതിഷ്ഠിക്കാന്‍ ഉണ്ടായിരുന്നില്ല സിപിഎമ്മിന്. ഒപ്പം സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരവും മറികടക്കേണ്ടതുണ്ട് സിപിഎമ്മന്. എഡിഎമ്മിന്റെ ആത്മഹത്യ വരെ എത്തി നില്‍ക്കുന്നു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന സംഭവങ്ങള്‍. പക്ഷേ, സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാലക്കാട് മണ്ഡലത്തില്‍ നഷ്ടപ്പെടാനൊന്നുംതന്നെയില്ല.
സിപിഎമ്മിന്റെ വോട്ടുകളും സരിന്‍ അനുകൂല വോട്ടുകളും കോണ്‍ഗ്രസിനുള്ളിലെ ഭിന്നതയും മുതലെടുക്കാനായാല്‍ സിപിഎമ്മിന്റെ അടിസ്ഥാനനില മെച്ചപ്പെടുത്താന്‍ ഒരുപക്ഷേ സാധിച്ചേക്കും. ഇനിയിപ്പോള്‍ ജയമാണെങ്കില്‍ തന്നെ അത് വലിയ രാഷ്ട്രീയ നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ സിപിഎമ്മിന് സംശയംപോലുമുണ്ടാകില്ല.
ശോഭാ സുരേന്ദ്രനെ കാത്തിരുന്നിടത്തേയ്ക്കാണ് ബിജെപി സ്ഥാനാര്‍ഥിയായി മുന്‍നഗരസഭാ ഉപാധ്യക്ഷനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി കൃഷ്ണകുമാര്‍ എത്തുന്നത്.ശോഭ ഇടഞ്ഞാല്‍ പാലക്കാട് ബി ജെ പിയുടെ ശോഭ കെടുമോ എന്ന ആശങ്കയുമുണ്ട് ബി ജെ പി ക്യാമ്പിന്. പാലക്കാട് പിടിച്ചെടുക്കാന്‍ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആഗ്രഹത്തിനാണ് ബി ജെ പി സംസ്ഥാന നേതൃത്വം കരിനിഴല്‍ വീഴ്ത്തിയത്.
ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചവേളയില്‍ തന്നെ പാലക്കാട് ശോഭാ സുരേന്ദ്രനും, ആലത്തൂരില്‍ ഡോ സരസുവും സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ പാലക്കാട് ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവുന്നതിനോട് തുടക്കംതൊട്ടേ സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
2016 ല്‍ ബി ജെി പിയെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു ശോഭാ സുരേന്ദ്രന്‍. വലിയ വിജയപ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്ന പാലക്കാട് പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ക്ക് കല്ലുകടിയാവുകയാണ് ശോഭാ സുരേന്ദ്രനെ പിന്തുണക്കുന്ന ഒരു പക്ഷത്തിന്റെ എതിര്‍പ്പുകള്‍.
പാര്‍ട്ടിയിലെ പടലപ്പിണക്കം തിരിച്ചടിയാവുമെന്ന ആശങ്ക ഉയരുമ്പോഴും കെ സുരേന്ദ്രനും സ്ഥാനാര്‍ത്ഥിയായ സി കൃഷ്ണകുമാറും പൂര്‍ണമായ വിജയപ്രതീക്ഷയില്‍ തന്നെയാണ്. ബി ജെി പിയില്‍ വിഭാഗീയതിയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും ബി ജെ പി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ വ്യക്തമാക്കുമ്പോഴും ആകെ കലങ്ങിമറിയുന്നുണ്ട് വിഭാഗീയത.
പാലക്കാട് ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വോട്ടുവിഹിതം വര്‍ധിപ്പിക്കാന്‍ സി കൃഷ്ണകുമാറിന് സാധിച്ചിട്ടുണ്ട്. പാലാക്കാട്ടുകാരനെന്ന ആനുകൂല്യവും കൃഷ്ണകുമാറിനൊപ്പമുണ്ട്. അണികളുടെ ശോഭ എന്ന തീരുമാനത്തില്‍നിന്ന് മാറി കൃഷ്ണകുമാറെന്ന സംസ്ഥാന തീരുമാനത്തോട് ജനങ്ങള്‍ക്ക് എത്ര അടുക്കാന്‍ സാധിക്കുമെന്നാണ് അറിയേണ്ടത്.










