ഭരണം കിട്ടിയാലെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയൊള്ളൂ എന്ന ചിന്ത പോലും ഇല്ലാത്ത പോക്കാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടേത്. കോൺഗ്രസ്സ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചും, യുഡിഎഫ് ഘടക കക്ഷി നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയും കോൺഗ്രസ്സ് ദേശീയ നേതൃത്വം അണികൾക്ക് ആത്മവിശ്വാസം നൽകാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും തന്നെ ഫലം കാണുന്നില്ലെന്ന് വേണം പറയുവാൻ.
കേരളത്തിന്റെ മുന്നണി രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചാണ് പിണറായി വിജയൻ 2021ൽ ഭരണ തുടർച്ച നേടിയിരുന്നത്. ഈ അസാധാരണ സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്റായി കെ സുധാകരനും പ്രതിപക്ഷ നേതാവായി വി ഡി സതീശനും രംഗത്തേക്ക് വരുന്നത്. ഒന്നാം പിണറായി സർക്കാരിൽ സ്വർണക്കടത്തടക്കമുള്ള ആക്ഷേപങ്ങളെയും ഭരണ വിരുദ്ധ വികാരത്തെയും അതിജീവിച്ചാണ് കോവിഡ് കാലത്തെ ഒരുമയോടെയുള്ള പ്രവർത്തനത്തിലൂടെ എൽഡിഎഫ് ഭരണത്തുടർച്ച നേടിയത്.
മൂന്നാം തവണയും തങ്ങളുടെ നായകൻ പിണറായി വിജയനായിരിക്കുമെന്ന സൂചന സിപിഎം നൽകുമ്പോൾ, കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കച്ചമുറുക്കുന്നത് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സുധാകരൻ, ശശി തരൂർ, വി എം സുധീരൻ അടക്കം അരഡസനിലേറെ നേതാക്കളാണ്. ഇടതുമുന്നണിക്ക് തുടർഭരണം കിട്ടിയപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മൻചാണ്ടി പിന്തുണച്ചത് രമേശ് ചെന്നിത്തലയെ ആയിരുന്നു. ഉമ്മൻചാണ്ടിയുടെ വിശ്വസ്ഥനായ ടി. സിദ്ദിഖ് വി ഡി സതീശനൊപ്പവും നിന്നു. എന്നാൽ, തലയെണ്ണലിൽ കൂടുതൽ എം.എൽ.എമാരുടെ പിന്തുണ ചെന്നിത്തലക്കായിരുന്നു.






