കോട്ടയം: ചങ്ങനാശേരിക്കടുത്തു തെങ്ങണയിൽ, എറണാകുളം നോർത്ത് പറവൂർ പോലീസ് വാഹനം തടഞ്ഞ് പിടികൂടിയത് പറവൂർ നന്ത്യാട്ടുകുന്നത്ത് വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിഞ്ഞ ശേഷം രക്ഷപെട്ട യുവതി ഉൾപ്പെടെയുള്ള നാലഗ സംഘത്തെയാണ്. ഇവർ വീട്ടിലേക്ക് സ്ഫോടക വസ്തുക്കൾ എറിയുകയും അതെ വീട്ടിലെ താമസകാരിയായ യുവതിയെ ബിയർ കുപ്പി കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ചങ്ങനാശ്ശേരി തെങ്ങണ ജംക്‌ഷനിൽ വച്ചാണ് പറവൂർ നോർത്ത് പൊലീസ് യുവതിയെയും മറ്റ് മൂന്ന് യുവാക്കളെയും അറസ്റ്റ് ചെയ്തത്. പൊലീസ് ജീപ്പ് കുറുകെയിട്ട് കാർ തടഞ്ഞതോടെ രണ്ടുപേർ ഇറങ്ങി ഓടി. പിന്നീട് ഓടി രക്ഷപെട്ടവരെയും പോലീസ് പിടികൂടി. നന്ത്യാട്ടുകുന്നത്തെ സംഘർഷത്തിനു ശേഷം രക്ഷപെട്ട ഇവരെ പിന്തുടർന്ന് പൊലീസ് തെങ്ങണയിലെത്തുകയായിരുന്നു.
സംഭവത്തിൽ പിടിയിൽ ആയവർ കോഴിക്കോട് കക്കാട് പുതുപ്പാടി കല്ലിങ്കൽ ഋഷലി (24), കടവന്ത്ര വാഴപ്പറമ്പിൽ അലൻ (23), പറവൂർ താന്നിപ്പാടം കമ്പിവേലിക്കകം തട്ടകത്ത് മിഥുൻ (മിഥുൻ ശാന്തി 29), തൃപ്പൂണിത്തുറ തെക്കുംഭാഗം കൊച്ചുപടന്നയിൽ സിറാജ് (അമ്പാടി 19) എന്നിവരാണ്. നന്ത്യാട്ടുകുന്നം അമ്പാട്ട് കോളനിയിൽ ഞായറാഴ്ച രാത്രി കാറിലെത്തിയ അക്രമിസംഘം വീട്ടിലേക്ക് സ്ഫോടകവസ്തുക്കൾ എറിയുകയായിരുന്നു.






