ന്യൂഡൽഹി: വനിതാ സംവരണ ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപിയും എൻഡിഎയും. ബിൽ പരാജയപ്പെട്ടതിനെ തുടർന്ന് പാർലമെന്റ് വളപ്പിൽ എൻഡിഎ അംഗങ്ങൾ പ്രതിഷേധം നടത്തി. എൻഡിഎയിലെ വനിതാ എംപിമാർ പാർലമെന്റിൽ പ്രത്യേക പ്രതിഷേധവും സംഘടിപ്പിച്ചു. ‘വനിതാ സംവരണം ഇല്ലാതാക്കിയതിൽ ലജ്ജിക്കൂ’ എന്ന പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.
ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ഇത് തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വനിതാ സംവരണ ബിൽ തങ്ങൾ കൊണ്ടുവന്നതും പ്രതിപക്ഷം അത് തടഞ്ഞതുമാണ് പ്രധാന പ്രചാരണ വിഷയം.
വോട്ടെടുപ്പിന് മുമ്പ് ആഭ്യന്തര മന്ത്രി അമിത് ഷാ, സ്പീക്കർ ഓം ബിർള, മന്ത്രി കിരൺ റിജ്ജു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷം ബില്ലിനെതിരെ ഒറ്റക്കെട്ടായി നിലകൊണ്ട സാഹചര്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച. 2029ലെ പൊതുതിരഞ്ഞെടുപ്പിനെയും ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളെയും ലക്ഷ്യമിട്ടാണ് സർക്കാർ ഈ ബിൽ മുന്നോട്ടുവച്ചതെന്ന് വിലയിരുത്തുന്നു.




