ലഖ്‌നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. വിവിധ കമ്പനികളിലെ തൊഴിലാളികൾ പങ്കെടുത്ത സമരത്തിനിടെ വാഹനങ്ങളും സ്വത്തുവകകളും തകർക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചു. പ്രദേശത്ത് വൻ സുരക്ഷാ സന്നാഹം വിന്യസിച്ചിട്ടുണ്ട്. ശമ്പള വർധനവ്, ബോണസ്, പ്രതിവാര അവധി, ഓവർടൈം ശമ്പളം, സമയബന്ധിതമായ ശമ്പളവിതരണം, പരാതി പരിഹാര സംവിധാനം എന്നിവയാണ് തൊഴിലാളികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.
പ്രതിഷേധം ശക്തമാകുന്നതിന് മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിൽ ചർച്ച നടന്നിരുന്നുവെങ്കിലും ധാരണയിലാകാതെ പിരിഞ്ഞതോടെ സമരം അക്രമാസക്തമായി മാറുകയായിരുന്നു.




