തിരുവനന്തപുരം: മുഖം കണ്ടാൽ തന്നെ ശശി തരൂർ മനസ്സില്ലാ മനസ്സോടെയാണ് കോൺഗ്രസ് വേദിയിൽ എത്തിയതെന്ന് മനസ്സിലാക്കാമെന്ന് മന്ത്രി വി. ശിവൻകുട്ടി. ശശി തരൂരിനെ ഭീഷണിപ്പെടുത്തിയാകാം കോൺഗ്രസ് വേദിയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. ശശി തരൂർ സിപിഎമ്മിലേക്ക് വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന്, പാർട്ടി ആരെയും വേണ്ടെന്ന് പറയില്ലെന്നും, പാർട്ടിയുടെ തത്വവും നയവും അംഗീകരിക്കുന്ന ആരെയും സിപിഎമ്മിൽ സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, ഒറ്റയ്ക്ക് യുഡിഎഫിന് തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പറവൂർ മണ്ഡലത്തിൽ ജയിക്കാൻ യുഡിഎഫിന് വലിയ സാധ്യതയില്ലെന്നും, പറവൂരിലും നേമത്തും ബിജെപി യുഡിഎഫ് ഡീൽ ഉണ്ടായേക്കാമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, ഇതിന് ഇപ്പോൾ വ്യക്തമായ തെളിവുകളില്ലെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു. നേമത്ത് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളിക്ക് മറുപടി പറയാൻ ഇല്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ വിമർശിച്ച മന്ത്രി, ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി ബഹുമാനത്തോടെയാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നും പറഞ്ഞു.
സോണിയ ഗാന്ധിയെ മോശപ്പെടുത്തുന്ന തരത്തിൽ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും, പ്രതിപക്ഷ നേതാവ് അദ്ദേഹത്തെ അല്ലാതെ മറ്റാരെയും ഈ ലോകത്ത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലക്കാട് സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് കൂടുതൽ ഗൗരവത്തോടെ ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു.









